എറണാകുളം : നവകേരള ബസ്സിന് നേരെ ഷൂവെറിഞ്ഞ കേസിൽ നാല് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസ് അറസ്റ്റ് ചെയ്ത നാല് പേർക്കും ജാമ്യം നൽകിയത്. പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയതിന് പോലീസിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു.
ബസിന് നേരെ ഷൂ എറിയുന്നത് എങ്ങനെയാണ് വധശ്രമത്തിന്റെ പരിധിയിൽ വരുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. പോലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളെ മർദ്ദിച്ചതായി പ്രതികൾ കോടതിയിൽ വ്യക്തമാക്കി. ഇതോടെ പ്രതികളെ മർദ്ദിച്ചവരെ എന്തുകൊണ്ടാണ് കസ്റ്റഡിയിൽ എടുക്കാത്തത് എന്ന് കോടതി പോലീസിനോട് ആരാഞ്ഞു. പോലീസിൽ നിന്നും ക്രൂരമായ മർദ്ദനം നേരിട്ടെന്നും പ്രതികൾ കോടതിയെ ബോധിപ്പിച്ചു.
പ്രതികളെ സംരക്ഷിക്കാൻ പോലീസിന് അറിയില്ലേ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദ്യമുന്നയിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ ജനങ്ങളെയും സംരക്ഷിക്കണമെന്ന് കോടതി പോലീസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ബസിന് നേരെ ഷൂ എറിഞ്ഞതിൽ ഐപിസി 308ന്റെ സാഹചര്യം എന്താണെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
Discussion about this post