ലണ്ടൻ : തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയ സ്‌കോട്ട്‌ലൻഡിന്റെ പ്രഥമ മന്ത്രി ഹംസ യൂസഫിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ. ദുബായിൽ നടന്ന COP28 ഉച്ചകോടിക്കിടെ ആയിരുന്നു യൂസഫ് തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയത്. ഗാസ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ചർച്ചകൾ നടത്തിയതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യുകെ സർക്കാർ പ്രതിനിധി ഒപ്പം ഇല്ലാതെ ആയിരുന്നു ഹംസ യൂസഫ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയത്. ഈ നടപടി മൂലം സ്കോട്ടിഷ് പ്രഥമ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) സർക്കാരിന് അയച്ച കത്തിൽ ഡേവിഡ് കാമറൂൺ വ്യക്തമാക്കി.
യുണൈറ്റഡ് കിംഗ്ഡം പ്രതിനിധി കൂടെയില്ലാതെ ഭാവിയിൽ വിദേശ മീറ്റിംഗുകൾ നടത്തിയാൽ സ്കോട്ടിഷ് മന്ത്രിമാരുമായുള്ള സഹകരണം പിൻവലിക്കുമെന്ന് ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകി. യുകെ ഗവൺമെന്റ് ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നതിനെയും ഗാസ മുനമ്പിലെ സൈനിക അധിനിവേശത്തെയും രൂക്ഷമായി വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു ഹംസ യൂസഫ്.
Discussion about this post