ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം ശരിവച്ച് കൊണ്ട് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, വിധിയെ തുടർന്ന് നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നിരുന്നു. ഭരണഘടനയിൽ കേന്ദ്രഭരണ പ്രദേശങ്ങളും വ്യവസ്ഥചെയ്തിരിക്കുന്നത് എന്തിനാണ്, എന്നതുൾപ്പെടെ പലരും ചോദിച്ചിരുന്നു. കശ്മീർ വിധിയിൽ ഉയർന്ന് വന്ന സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്.
ചില മേഖലകളെ ഭരണ യൂണിറ്റുകളാക്കുന്നത് പ്രായോഗികമല്ലാതെ വരുകയും അവയ്ക്ക് സ്വന്തമായ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ കേന്ദ്രഭരണപ്രദേശങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്ത്രപരമായ കാരണങ്ങളും സുരക്ഷാവിഷയങ്ങളും മറ്റും കൂടി ഇതിനായി പരിഗണിക്കുന്നു.
കേന്ദ്രഭരണപ്രദേശമുണ്ടാക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്ന ആധികാരിക രേഖയാണ് സംസ്ഥാന പുനഃസംഘടനാകമ്മിഷന്റെ റിപ്പോർട്ട്. ഒരു സംസ്ഥാനങ്ങൾക്ക് നിലനിൽക്കാനായി ധനപരവും ഭരണപരവും സാങ്കേതികപരവുമായ വിഭവങ്ങൾ അനിവാര്യമാണ്. പൊതുജനങ്ങൾക്ക് മതിയായ വിദ്യഭ്യാസം നൽകി ജോലിക്ക് പ്രാപ്തരാക്കാനുള്ള സംവിധാനം സംസ്ഥാനത്തിന് ഉണ്ടായിരിക്കണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്ത്രപരമോ സുരക്ഷാപരമോ മറ്റെന്തെങ്കിലും നിർബന്ധിതസാഹചര്യങ്ങളോ ഉണ്ടെങ്കിൽ ഈ സംസ്ഥാനങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ആർട്ടിക്കിൾ 370, 35 എ എന്നിവ റദ്ദാക്കിയത് ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ, കേന്ദ്രഭരണപ്രദേശമാക്കിയത് താത്കാലികമാണെന്നും സംസ്ഥാനപദവി തിരിച്ചുനൽകുമെന്നും സർക്കാർ വ്യക്തമാക്കി.
Discussion about this post