ന്യൂഡൽഹി : 2023ലെ ദേശിയ കായിക അവാർഡുകൾക്കുള്ള നാമനിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിനായി ബിസിസിഐ നാമനിർദേശം ചെയ്തു. പുരുഷ ഡബിൾസ് ബാഡ്മിന്റൺ ജോഡികളായ സാത്വിക് സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായിക ബഹുമതിയാണ് അർജ്ജുന അവാർഡ്. വിവിധ കായിക മേഖലകളിൽ നിന്നായി 17 താരങ്ങളെയാണ് ഈ വർഷത്തെ അർജ്ജുന അവാർഡിന് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.
2023ലെ ഏകദിന ലോകകപ്പിൽ നടത്തിയ മികച്ച പ്രകടനത്തിന്റെ പേരിലാണ് മുഹമ്മദ് ഷമിയെ അർജ്ജുന അവാർഡിന് പരിഗണിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുമായി ഷമിയാണ് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്.
പുരുഷ ഹോക്കി താരങ്ങളായ കൃഷൻ ബഹദൂർ പഥക്, സുശീല ചാനു, അമ്പെയ്ത്ത് താരങ്ങളായ ഓജസ് പ്രവീൺ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി, ബോക്സർ മുഹമ്മദ് ഹുസാമുദ്ദീൻ, ചെസ്സ് താരം ആർ വൈശാലി, ഗോൾഫ് താരം ദിക്ഷാ സിംഗ് ദാഗർ, ഷൂട്ടർ പ്രതാപീഷ് തൊവാരി, ഗുസ്തി താരം ആന്റിം പംഗൽ, തുഴച്ചിൽ താരം അയ്ഹിക മുഖർജി എന്നിവരാണ് അർജ്ജുന അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള മറ്റു ചില കായികതാരങ്ങൾ.
ഗണേഷ് പ്രഭാകരൻ (മല്ലഖാംബ്), മഹാവീർ സൈനി (പാരാ അത്‌ലറ്റിക്‌സ്), ലളിത് കുമാർ (ഗുസ്തി), ആർ ബി രമേഷ് (ചെസ്), ശിവേന്ദ്ര സിംഗ് (ഹോക്കി) എന്നിവരെയാണ് കായികരംഗത്തെ മികച്ച പരിശീലകർക്ക് നൽകുന്ന ദ്രോണാചാര്യ അവാർഡിനായി പരിഗണിക്കുന്നത്. കവിത (കബഡി), മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ ശർമ (ഹോക്കി) എന്നിവരെ ധ്യാൻ ചന്ദ് ലൈഫ് ടൈം അവാർഡിനായും നാമനിർദേശം ചെയ്തിട്ടുണ്ട്.
Discussion about this post