തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പ്രവർത്തനങ്ങളെ ബാധിച്ചതിനാൽ പുതിയ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) നൽകുന്നത് കേരള മോട്ടോർ വാഹന വകുപ്പ് നിർത്തിവച്ചതായി റിപ്പോർട്ട്. നവംബർ 16-ന് ലൈസൻസ് അച്ചടി നിർത്തിയതായും , നവംബർ 23-ന് ആർസി പ്രിന്റിംഗ് നിർത്തിവച്ചതായും ആണ് കരുതപ്പെടുന്നത്.
ഡ്രൈവിംഗ് ടെസ്റ്റുകൾ, പെർമിറ്റ് നേടൽ, വാഹന കൈമാറ്റം എന്നിങ്ങനെ പല പ്രക്രിയകളിലും ഇത്തരത്തിൽ ആർ സി ലഭ്യമല്ലാത്തത് കാലതാമസത്തിന് കാരണമായി. കാർഡ് വിതരണം വൈകുന്നത് ലോറികളും ബസുകളും ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന ഹെവി വാഹനങ്ങളുടെ യാത്രയെയും ബാധിച്ചിട്ടുണ്ട്
എന്താണ് സംഭവിക്കുന്നത് ?
പിവിസി കാർഡുകളുടെ രൂപത്തിൽ ലൈസൻസുകൾ നിർമ്മിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ), മോട്ടോർ വാഹന വകുപ്പ് പേയ്‌മെന്റിൽ കാലതാമസം വരുത്തുന്നത് തുടരുകയും കുടിശ്ശിക എട്ട് കോടി രൂപയിലെത്തുകയും ചെയ്തതിനെത്തുടർന്ന് പ്രിന്റിംഗ് നിർത്തിവച്ചതാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് കാരണം.
ആർസിക്കും ലൈസൻസിനുമായി അപേക്ഷകരിൽ നിന്ന് 245 രൂപ മുൻകൂറായി വകുപ്പ് ഈടാക്കുന്നുണ്ട് . പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം എംവിഡി ഈ തുക കമ്പനിക്ക് നൽകുന്നത് നിർത്തിയിരിക്കുകയാണ്.
ഒരു കാർഡിന് 398 രൂപ നിരക്കിൽ ഒരു സ്വകാര്യ കമ്പനിയാണ് രേഖകൾ അച്ചടിക്കുന്നതിനുള്ള കരാറിന് ആദ്യം അപേക്ഷ നൽകിയത് . കോടതി ഇടപെട്ട് ഒടുവിൽ ഒരു കാർഡിന് 60 രൂപ നിരക്കിൽ ഐടിഐക്ക് കരാർ നൽകുകയായിരുന്നു
ഐടിഐക്ക് ഉടൻ പണം നൽകാമെന്ന് സുപ്രീം കോടതിയിൽ ഉറപ്പ് നൽകിയെങ്കിലും സർക്കാർ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടു. അതിനിടെ, കരാർ നഷ്‌ടപ്പെട്ട സ്വകാര്യ കമ്പനി സർക്കാർ നിശ്ചയിച്ച തുകയ്ക്ക് കാർഡുകൾ നൽകാമെന്ന നിർദേശവുമായി തിരിച്ചെത്തിയിട്ടുണ്ട് . നിലവിലെ പ്രതിസന്ധിയിൽ ഈ സ്വകാര്യ കമ്പനിക്ക് അനുകൂലമായി ഐടിഐ കരാർ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.
Discussion about this post