ഹൈദരാബാദ്: ഇസ്ലാമിക മതസമ്മേളനത്തിന്റെ നടത്തിപ്പിനായി 2.46 കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. വികാറബാദിൽ നടക്കുന്ന തബ്ലീഗ് ജമാ അത്ത് സമ്മേളനത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. 2024 ജനുവരി 6 മുതൽ 8 വരെയാണ് സമ്മേളനം.
തെലങ്കാനയിൽ നിന്നും ആന്ധ്രാ പ്രദേശിൽ നിന്നുമായി ഏകദേശം 5 ലക്ഷത്തോളം മുസ്ലീങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സംസാരിച്ച് താനാണ് തുക അനുവദിക്കാൻ മുൻകൈ എടുത്തതെന്ന് പരീഗിയിലെ കോൺഗ്രസ് എം എൽ എ ടി റാം മോഹൻ റെഡ്ഡി വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ശേഷം തുക അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നുവെന്ന് തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി ഉമർ ജലീൽ അറിയിച്ചു. വഖഫ് ബോർഡ് മുഖേനയായിരിക്കും തുക വിതരണം ചെയ്യുക.
സമ്മേളനത്തിന്റെ നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ സർക്കാർ വഖഫ് ബോർഡ് സി ഇ ഒയെ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് മറികടന്ന്, സീൽ ചെയ്ത വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും അനധികൃതമായി തുറന്നതിന് 2019ൽ നടപടി നേരിട്ട മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സയീദ് ഉമർ ജലീലാണ് തെലങ്കാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സെക്രട്ടറിയും കമ്മീഷണറും.
2020 മാർച്ച് മാസത്തിൽ ഡൽഹിയിൽ മാരകമായ കൊവിഡ് വ്യാപനം ഉണ്ടായപ്പോൾ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് സമ്മേളനം നടത്തിയതിന് തബ്ലീഗ് ജമാ അത്ത് നടപടി നേരിട്ടിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ നിരവധി വിദേശികൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കറങ്ങി നടന്നതും വിവാദമായിരുന്നു.
‘ഭീകരവാദത്തിന്റെ കവാടം‘ എന്ന് ആരോപിച്ച് 2021ൽ സൗദി അറേബ്യ നിരോധിച്ച പ്രസ്ഥാനമാണ് തബ്ലീഗ് ജമാ അത്ത്. 2013ൽ കസഖ്സ്ഥാൻ തബ്ലീഗിനെ ഭീകര സംഘമായി പ്രഖ്യാപിച്ചിരുന്നു. ഇറാൻ, റഷ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും സംഘടനക്ക് നിരോധനമുണ്ട്.
Discussion about this post