പാട്ന : ബീഹാറിലെ ഗോപാൽഗഞ്ചിൽ ആറ് ദിവസമായി കാണാതായിരുന്ന ക്ഷേത്ര പൂജാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രീതിയിൽ കണ്ടെത്തി. കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും ചെയ്ത നിലയിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ദനാപൂർ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്ന മനോജ് കുമാറിനെ ആണ് കാണാതായി ആറ് ദിവസങ്ങൾക്ക് ശേഷം ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ബിജെപിയുടെ മുൻ ഡിവിഷൻ പ്രസിഡന്റ് അശോക് കുമാർ ഷായുടെ സഹോദരൻ കൂടിയാണ് കൊല്ലപ്പെട്ട മനോജ് കുമാർ. ഇദ്ദേഹത്തെ കാണാതായെന്ന് ആറു ദിവസങ്ങൾക്കു മുമ്പ് പരാതി നൽകിയിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഞായറാഴ്ച മനോജ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാരും പോലീസും തമ്മിൽ വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. പോലീസിന്റെ കൃത്യവിലോപമാണ് മനോജ് കുമാറിന്റെ മരണത്തിന് കാരണമാക്കിയത് എന്ന് നാട്ടുകാർ വിമർശനുമുന്നയിച്ചു.
ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്ന മനോജ് കുമാർ എന്നത്തെയും പോലെ ക്ഷേത്രത്തിലെ പൂജയ്ക്കായി വീട്ടിൽ നിന്നും പോയതായിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിൽ പോലീസ് അനാസ്ഥ വരുത്തിയെന്ന് നാട്ടുകാർ ആരോപിച്ചു. തുടർന്നാണ് ഞായറാഴ്ച ക്ഷേത്രത്തിനു സമീപത്തെ ഒരു കുറ്റിക്കാട്ടിൽ നിന്നും മനോജ് കുമാറിന്റെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായതോടെ നാട്ടുകാർ പോലീസിന് നേരെ കല്ലെറിയുകയും പോലീസ് വാഹനം കത്തിക്കുകയും ചെയ്തു.
Discussion about this post