ജോഹന്നാസ്ബർഗ്: ഇന്ത്യ സൗത്താഫ്രിക്ക ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ തന്നെ സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ തങ്ങളുടെ തുടക്കം ഗംഭീരമാക്കിയത്. നിലവിൽ മൂന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1 – 0 ന് മുന്നിലാണ്. അടുത്ത രണ്ടു മത്സരങ്ങൾ ചൊവ്വയും വ്യാഴവുമായി ക്വബ്ർഹയിലും പാർളിലും നടക്കും.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്ന തുല്യമായ തുടക്കമാണ് പേസ് ബൗളർമാർ നൽകിയത്. സ്കോർ ബോർഡിൽ 3 റൺസ് ആകുമ്പോഴേക്കും രണ്ട് ഓപ്പണർമാരെയും പുറത്താക്കി ആർഷദീപ് സിംഗ് സൗത്ത് ആഫ്രിക്കയ്ക്ക് വലിയ തിരിച്ചടി നൽകി. അതിൽ നിന്നും പിന്നീട് ഒരു തിരിച്ചു വരവിന് ഇന്ത്യൻ പേസർമാർ സൗത്ത് ആഫ്രിക്കയെ അനുവദിച്ചില്ല. ഓരോ തവണയും കൂട്ടുകെട്ടുകൾ നിർമ്മിക്കുന്നു എന്ന് തോന്നുമ്പോഴും വിക്കറ്റുകൾ എടുത്തുകൊണ്ട് ആർഷദീപ് സിംഗ് സൗത്ത് ആഫ്രിക്കയെ നിലയുറപ്പിക്കുവാൻ സമ്മതിച്ചില്ല. ശക്തമായ പിന്തുണയുമായി ആവശ് ഖാനും കൂട്ടിനു വന്നതോട് കൂടെ ഒരു ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയുടെ ടോട്ടൽ 100 കടക്കുമോ എന്ന് പോലും സംശയമുണ്ടായിരുന്നു. ഒടുവിൽ 27 ഓവറിൽ 116 റൺസിന് ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായി.
എന്നാൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തത് ഈ വിക്കറ്റിൽ തന്നെയാണോ എന്ന് സംശയം തോന്നത്തക്ക വിധത്തിലായിരുന്നു ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ പ്രകടനം. ഓപ്പണർ ഋതുരാജ് ഗെയ്ക് വാദിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും തന്റെ ആദ്യമത്സരം കളിക്കുന്ന സായ് സുദർശനും ശ്രേയസ് അയ്യരും ചേർന്ന്, വെറും 16.4 ഓവറിൽ കൃത്യം 200 പന്ത് ശേഷിക്കെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. 10 ഓവറിൽ 37 റൺസ് മാത്രം വിട്ടു കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ആർഷദീപ് സിംഗ് ആണ് കളിയിലെ താരം
Discussion about this post