ന്യൂഡൽഹി: മൂന്ന് പുതിയ ക്രിമിനൽ നിയമബില്ലുകൾ ലോക്‌സഭയിൽ പാസാക്കി. ഇന്ത്യൻ പീനൽ കോഡ് 1860, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജ്യർ (സിആർപിസി) 1973, ഇന്ത്യൻ എവിഡൻസ് ആക്ട് 1872 എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായ് സൻഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണ് അവതരിപ്പിച്ചത്.
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ വിഭാവനം ചെയ്യുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിൽ അടയ്ക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച രാജ്യദ്രോഹ നിയമം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും ഷാ പ്രഖ്യാപിച്ചു. ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രാജ്യദ്രോഹ നിയമം കാരണം തിലക് മഹാരാജ്, മഹാത്മാഗാന്ധി, സർദാർ പട്ടേൽ, കൂടാതെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും വർഷങ്ങളോളം ജയിലിൽ കിടന്നു. ആ നിയമം ഇന്നും തുടരുന്നു. രാജ്യദ്രോഹ നിയമം നിർത്തലാക്കാൻ നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചുവെന്ന് കേന്ദ്രമന്ത്രി അമിത്ഷാ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത, ശിക്ഷയെക്കാൾ നീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
18 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ പുതിയ നിയമങ്ങൾക്ക് കീഴിൽ പോക്‌സോ തത്തുല്യമായ വകുപ്പുകൾ സ്വയമേവ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.പുതിയ നിയമങ്ങളിൽ തീവ്രവാദത്തിന്റെ നിർവചനം ഉൾപ്പെടുത്തുമെന്നും അമിത് ഷാ പറഞ്ഞു. ഇതുവരെ ഒരു നിയമത്തിലും തീവ്രവാദത്തിന് നിർവചനം ഉണ്ടായിരുന്നില്ല, ഇതാദ്യമായാണ് കേന്ദ്രസർക്കാർ തീവ്രവാദത്തെക്കുറിച്ച് വിശദീകരിക്കാൻ പോകുന്നത്. അതിനാൽ അതിന്റെ അഭാവം ആർക്കും മുതലെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post