തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെത്തിയ സെനറ്റ് അംഗങ്ങളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ ഗവർണർ ഹൈക്കോടതിയെ സമീപിച്ചേക്കും. ഗവർണർ നിയമിച്ച ഒമ്പത് സെനറ്റ് അംഗങ്ങളെയാണ് എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.
സർവകലാശാലകളെ കാവിവൽക്കരിക്കുകയാണെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമം. സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്ഐ പ്രവേശിപ്പിച്ചത്. സെനറ്റ് യോഗത്തിനെത്തിയ സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ ഉൾപ്പെടെ പ്രവർത്തകർ അകത്തേക്ക് പ്രവേശിക്കാൻ എസ്എഫ്ഐ അനുവദിച്ചു. എന്നാൽ, ബാലൻ പൂതേരി അടക്കമുള്ള ഗവർണറുടെ ഒൻപത് നോമിനികളെയും ഗേറ്റിന് പുറത്ത് വച്ച് തന്നെ എസ്എഫ്ഐ തടയുകയായിരുന്നു.
വിഷയം സംഘർഷത്തിലെത്തിയതോടെ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ, ഇതിനിടെ സെനറ്റ് യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്ന് അഞ്ച് മിനിറ്റ് കൊണ്ട് യോഗം പിരിയുകയായിരുന്നു. അതേസമയം, വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കൈയടിച്ച് പാസാക്കിയെന്ന് യുഡിഎഫ് അംഗങ്ങൾ പരാതിപ്പെട്ടു.
Discussion about this post