ന്യൂഡൽഹി: ഫാസ്ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ ഓർമ്മകൾ ആയി മാറിയേക്കാം തിരക്ക് കുറക്കുവാനായി ഇന്ത്യയിൽ പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കുന്ന പഴയ രീതിക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ പിരിവ് സംവിധാനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് മുതൽ നടപ്പാക്കാൻ സാധ്യതയുള്ള പുതിയ ടോൾ പിരിവ് സംവിധാനം ടോൾ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്ന് ഗഡ്‌ഗരി വ്യക്തമാക്കി.
പുതിയ രീതി യാത്രക്കാരിൽ നിന്ന് അവർ സഞ്ചരിക്കുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാൻ സഹായിക്കുമെന്നും ഗഡ്കരി പറഞ്ഞു.
ബുധനാഴ്ച നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് ഗഡ്കരി പറഞ്ഞു, “രാജ്യത്തെ ടോൾ പ്ലാസകൾക്ക് പകരമായി ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾ സർക്കാർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ജിപിഎസ് സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് അടുത്ത വർഷം മാർച്ചോടെ രാജ്യത്ത് ആരംഭിക്കും.
ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് എങ്ങനെ പ്രവർത്തിക്കുന്നു:
പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും. പുതിയ സംവിധാനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്കരി പറഞ്ഞു. ഒരു വാഹനം കടന്നു പോകുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് ആയി നമ്പർ പ്ലേറ്റുകൾ തിരിച്ചറിയും . സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യുകയും, അതിലൂടെ സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ ഈടാക്കുകയും ചെയ്യും
Discussion about this post