മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ യുവ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയെ നേരിടാൻ തങ്ങൾ പ്രത്യേക തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ടെന്ന് ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ വ്യക്തമാക്കി. നിലവിൽ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് സൂര്യവംശി കടന്നുപോകുന്നത്. ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതീക്ഷയായി മാറിയ ഈ 15 കാരൻ, പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇന്ന് ഇന്ത്യക്കായി അന്താരാഷ്ട്ര ട്വന്റി-20 അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചെസ്റ്റർ ലീ സ്ട്രീറ്റിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് 189 റൺസ് എടുത്തതിന് ശേഷമാണ് കളി തടസ്സപ്പെട്ടത്. എങ്കിലും ഈ യുവതാരത്തെക്കുറിച്ചുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ സജീവമായി തുടരുകയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ സൂര്യവംശിയെ വ്യത്യസ്തമായ രീതിയിൽ പരീക്ഷിക്കുമെന്നാണ് സാം കറൻ വാർത്താലേഖകരോട് പറഞ്ഞത്. ഇംഗ്ലണ്ടിലെ പിച്ചുകൾ ഇന്ത്യയിലേതിനേക്കാൾ തികച്ചും വ്യത്യസ്തവും വേഗത കുറഞ്ഞതുമാണെന്നും ബോളർമാർ എന്ന നിലയിൽ തങ്ങൾ ചില തന്ത്രങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും താരം ഇപ്പോൾ അസാധ്യ ഫോമിൽ കളിക്കുന്നതിനാൽ അവ പൂർണ്ണമായി വിജയിക്കുമോ എന്ന് ഉറപ്പില്ലെന്നും കറൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ലഭിക്കുന്ന അമിതമായ ജനശ്രദ്ധയും ആരാധകരുടെ വലിയ പ്രതീക്ഷകളും കൈകാര്യം ചെയ്യുക എന്നതായിരിക്കും സൂര്യവംശി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐപിഎല്ലിൽ വലിയ പരിചയസമ്പത്തുള്ള സാം കറൻ ചൂണ്ടിക്കാട്ടി. തനിക്ക് ഇന്ത്യയിൽ കളിച്ചുള്ള പരിചയമുണ്ടെന്നും എന്നാൽ ഒരു ഇന്ത്യൻ കളിക്കാരനായി ഇന്ത്യയിൽ തുടരുക എന്നത് തികച്ചും വ്യത്യസ്തമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ള മാധ്യമശ്രദ്ധയും പ്രതീക്ഷകളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലായിരിക്കും താരത്തിന്റെ വിജയം. അതുകൊണ്ട് തന്നെ യുവതാരത്തിന് മേൽ അമിത സമ്മർദ്ദം ചെലുത്താതെ ആരാധകർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഇംഗ്ലണ്ട് താരം ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ഐപിഎൽ സീസണുകൾ കൊണ്ട് തന്നെ താരം ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
താരത്തെ നയിക്കാൻ നല്ല ആളുകൾ ഒപ്പമുണ്ടാകുമെന്ന് കരുതാം, എങ്കിലും കരിയറിന്റെ തുടക്കത്തിൽ എല്ലാ കളിക്കാരെയും പോലെ ഉയർച്ച താഴ്ചകൾ സൂര്യവംശിക്കും സ്വാഭാവികമായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യുകെ പര്യടനത്തിൽ പരിചയസമ്പന്നരായ മുൻനിര ബാറ്റിങ് നിരയുമായി മുന്നോട്ട് പോകാനാണ് ഇന്ത്യ ആദ്യ മത്സരത്തിൽ താല്പര്യപ്പെട്ടത്, അതുകൊണ്ട് തന്നെ സൂര്യവംശിക്ക് ആദ്യ മത്സരത്തിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ നിലവിലെ ഓപ്പണറായ മലയാളി താരം സഞ്ജു സാംസൺ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, കൗമാര താരത്തെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മാഞ്ചസ്റ്റർ പോരാട്ടത്തിന് മുന്നോടിയായി സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന വലിയൊരു സെലക്ഷൻ പ്രതിസന്ധിയിലാണ് ഇപ്പോൾ ഇന്ത്യൻ ടീം മാനേജ്‌മെന്റ്.












