ശ്രീനഗർ: കശ്മീരിലെ പൂഞ്ചിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി സൈന്യം. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം ഊർജ്ജിതമാക്കി. ഭീകരരെ പിടികൂടുന്നതിന്റെ ഭാഗമായി രജൗരി, പൂഞ്ച് ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.
പ്രദേശത്ത് വ്യോമ നിരീക്ഷണവും വർദ്ധിപ്പിച്ചിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ രജൗരി സെക്ടറിലെ ദേരാ കി ഗലി വനമേഖലയിൽ ഉൾപ്പെടെ സൈന്യം ഭീകരർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ധത്യാർ മോറിന് സമീപം സ്ഥിതിചെയ്യുന്ന കൊടുംവളവിൽ വ്യാഴാഴ്ച വൈകുന്നേരം 3:45 നായിരുന്നു സൈനിക വാഹനങ്ങൾക്കു നേരേ ഭീകരർ ആക്രമണം നടത്തിയത്. സഞ്ചരിച്ചുകൊണ്ടിരുന്ന സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിവരം. ഭീകരരെ കണ്ടെത്തുന്നതിന് രണ്ട് സ്നിഫർ നായ്ക്കളെയും തിരച്ചിൽ സംഘത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ഈ പ്രദേശത്തെ റോഡിൽ കൊടുംവളവുകളും കുണ്ടും കുഴിയും കാരണം സൈനിക വാഹനങ്ങൾ വേഗത കുറയ്ക്കുമെന്നുള്ളതിനാലാണ് പൂഞ്ച് ജില്ലയിലെ ധാത്യാർ മോർ എന്ന സ്ഥലം ആക്രമണത്തിനായി ഭീകരർ തിരഞ്ഞെടുത്തതെന്ന് സൈനിക ഉദ്യോഗസ്ഥർ പറയുന്നു. ധേര കി ഗലിക്കും ബുഫ്ലിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന കുന്നിൻ മുകളിലാണ് ഭീകരർ നിലയുറപ്പിച്ചിരുന്നത്. അവിടെ നിന്നാണ് രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ വെടിയുതിർത്തതെന്നും വൃത്തങ്ങൾ അറിയിച്ചു.
Discussion about this post