ന്യൂഡൽഹി: സംഘടനാതലത്തിൽ സംസ്ഥാനങ്ങളിൽ വൻ അഴിച്ചുപണി നടത്തി കോൺഗ്രസ്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ തിരിച്ചടികൾ ഏറ്റ ശേഷം, ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപടി. പാർട്ടിയുടെ ഉത്തർ പ്രദേശ് ചുമതലയിൽ നിന്നും പ്രിയങ്ക ഗാന്ധി വദ്രയെ പിൻവലിച്ചതാണ് ഇതിൽ സുപ്രധാനമായ നടപടി.
അവിനാശ് പാണ്ഡെയാണ് പ്രിയങ്കക്ക് പകരം ഉത്തർ പ്രദേശിന്റെ ചുമതലയിൽ നിയമിതനായിരിക്കുന്നത്. പ്രത്യേകിച്ച് ഒരു സംസ്ഥാനങ്ങളുടെയും ചുമതലയില്ലാത്ത പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക തുടരുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.
സച്ചിൻ പൈലറ്റിനെയാണ് കോൺഗ്രസ് ഛത്തീസ്ഗഢിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സച്ചിന് പുതിയ ചുമതല നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
നേരത്തേ, മദ്ധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ നിന്നും മുൻ മുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസ് നീക്കിയിരുന്നു. ജിട്ടു പട്വാരിക്കാണ് പുതിയ ചുമതല നൽകിയിരിക്കുന്നത്.
മുകുൾ വാസ്നിക്കിന് ഗുജറാത്തിന്റെയും ജിതേന്ദ്ര സിംഗിന് അസമിന്റെയും മദ്ധ്യപ്രദേശിന്റെയും ചുമതലകളും രൺദീപ് സുർജേവാലക്ക് കർണാടകയുടെയും കുമാരി ഷെൽജക്ക് ഉത്തരാഖണ്ഡിന്റെയും ദീപ ദാസ്മുൻഷിക്ക് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തെലങ്കാനയുടെയും അധിക ചുമതലകളും നൽകാൻ കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചു.
Discussion about this post