തൃശ്ശൂർ പൂരം നടത്തിപ്പിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പൂരം മൈതാനത്തിന്റെ തറവാടക ഒറ്റയടിക്ക് ആറിരട്ടിയായി വർദ്ധിപ്പിച്ച നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ വർഷം വരെ 39 ലക്ഷം രൂപ ആയിരുന്ന തറവാടക ഒറ്റയടിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് 2.20 കോടി രൂപ ആക്കി ഉയർത്തിയതിനെതിരെയാണ് കെ സുരേന്ദ്രന്റെ വിമർശനം. സർക്കാരിനും ദേവസ്വം ബോർഡിനും എതിരായ ബിജെപി അദ്ധ്യക്ഷന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ശ്രദ്ധയാണ് നേടുന്നത്.
കെ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
ആദ്യം അവർ ശബരിമലയെ തേടി വന്നു…. അന്ന് നാടും നഗരവും അയ്യപ്പ മന്ത്രങ്ങളാൽ സ്വാമി ഭക്തർ പ്രകമ്പനം തീർത്തപ്പോൾ അവർ മുട്ട് മടക്കി മാളത്തിൽ കയറി…
ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ പൂരത്തിന്, സാക്ഷാൽ വടക്കുംനാഥന്റെ പൂരത്തിന് തടസം സൃഷ്ടിക്കാൻ വരികയാണ്….. പൂരം എക്‌സിബിഷൻ മൈതാനത്തിന് ഒറ്റയടിക്ക് ആറിരട്ടി തുക വാടക ആവശ്യപ്പെടുന്നു…കഴിഞ്ഞ വർഷം വരെ 39 ലക്ഷം രൂപ ആയിരുന്നത് ഒറ്റയടിക്ക് കൊച്ചിൻ ദേവസ്വം ബോർഡ് 2.20 കോടി രൂപ ആക്കി ഉയർത്തിയിരിക്കുന്നു….
പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ ശക്തമായി എതിർത്തിട്ടും അത് മുഖവിലക്ക് എടുക്കാതെ മുന്നോട്ട് പോകുവാൻ തയ്യാറെടുക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും.
ഈ അവസരത്തിൽ സർക്കാറിനോടും കൊച്ചിൻ ദേവസ്വം ബോർഡിനോടും ഒന്ന് പറഞ്ഞേക്കാം.. തൃശൂർ പൂരത്തിന് നിങ്ങൾ അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ചാൽ ., വടക്കും നാഥന്റെ മുൻപിൽ നടക്കുന്ന പൂരത്തിന് എന്തെങ്കിലും തടസമുണ്ടായാൽ സംസ്ഥാനം ഇന്നേ വരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം കാണേണ്ടി വരും.വടക്കും നാഥന്റെ മണ്ണിൽ നിന്നുയരുന്ന ആ പ്രതിഷേധത്തെ അതി ജീവിക്കാൻ മാത്രം ശക്തിയും കരുത്തും ഒരു ഏകാധിപതിക്കും ഉണ്ടാവുകയില്ലെന്ന് ഓർത്ത് വെച്ചോളൂ…..
Discussion about this post