ഭോപ്പാൽ: ബിജെപി തുടർഭരണം നേടിയ മധ്യപ്രദേശിൽ മന്ത്രിസഭ വിപുലീകരിച്ചു. 28 പുതിയ മന്ത്രിമാരാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കൈലാഷ് വിജയ് വർഗീയ, പ്രഹ്‌ളാദ് സിംഗ് പട്ടേൽ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും മന്ത്രിസഭയുടെ ഭാഗമായി.
18 പേർ ക്യാബിനറ്റ് മന്ത്രിമാരായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ മാങ്കുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. നാല് സഹമന്ത്രിമാരും ആറ് സ്വതന്ത്ര ചുമതലയുളള സഹമന്ത്രിമാരും ഉൾപ്പെടെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാകേഷ് സിംഗ്, റാവു ഉദയ് പ്രതാപ് സിംഗ്, കരൺ സിംഗ് വർമ, നഗർ സിംഗ് ചൗഹാൻ, പ്രദ്യുമാൻ സിംഗ് തോമർ, വിജയ് ഷാ തുടങ്ങിയവരും മന്ത്രിസഭയുടെ ഭാഗമായി.
രാജ്ഭവനിൽ വൈകിട്ട് 3.30 ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. നാല് തവണ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന് പകരക്കാരനായിട്ടാണ് ഡോ. മോഹൻ യാദവിനെ ഇക്കുറി മധ്യപ്രദേശിൽ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചത്. മന്ത്രിസഭ വിപുലീകരിച്ചതോടെ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി മുൻപോട്ടു കൊണ്ടുപോകാനാകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി 35 പേരാണ് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗബലം. നേരത്തെ മുഖ്യമന്ത്രി മോഹൻ യാദവിനൊപ്പം രാജേന്ദ്ര ശുക്ല, ജഗ്ദിഷ് ദേവ്ഡ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 230 സീറ്റിൽ 163 സീറ്റുകൾ നേടിയാണ് മധ്യപ്രദേശിൽ ബിജെപി അധികാരത്തിലേക്ക് തിരിച്ചെത്തിയത്. കോൺഗ്രസിന് 66 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
Discussion about this post