പത്തനംതിട്ട: ശബരിമലയിൽ വിർച്വല്‍ ക്യൂ സംവിധാനത്തിൽ ദേവസ്വത്തിന് പിഴവ് സംഭവിച്ചതായി പോലീസ്. അവസാന ദിവസങ്ങളിൽ ദേവസ്വം ബോർഡ് പരിധി നിശ്ചയിക്കാതെ വിർച്ചൽ ക്യൂ ബുക്കിംഗുകൾ സ്വീകരിച്ചെന്നാണ് പോലീസ് പറയുന്നത്. ദേവസ്വം ബോർഡിന്‍റെ ഈ നടപടികളിൽ പോലീസിന് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ വർഷം മുതലാണ് വിർച്വല്‍ ക്യൂ നിയന്ത്രണം പോലീസിൽ നിന്നും ദേവസ്വം ബോർഡ് ഏറ്റെടുത്തത്. തുടക്കം മുതലേ ഇതിൽ ശക്തമായ അതൃപ്തിയും പോലീസ് പ്രകടിപ്പിച്ചിരുന്നു. വിർച്വൽ ക്യൂ കൂടാാതെ സ്പോട്ട് ബുക്കിംഗ് വഴിയും നിരവധി ഭക്തർ ശബരിമലയിലെത്തുന്നുണ്ട്. വന്‍ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 15 മണിക്കൂര്‍ കാത്തുനിന്നാണ് ഭക്തര്‍ ദര്‍ശനം നടത്തുന്നത്. ഇന്നലെ മാത്രം ദർശനം നടത്തിയവർ 1 ലക്ഷം കടന്നു.
അതേസമയം, മണ്ഡലപൂജയുടെ ഭാഗമായുള്ള തങ്ക അങ്കി ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. വൈകിട്ട് 6.30നാണ് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന. ഉച്ചയ്ക്ക് ഒരു മണി മുതൽ ആറ് മണി വരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. വൈകിട്ട് നടക്കുന്ന ദീപാരാധനയ്ക്ക് മുന്നോടിയായി ക്ഷേത്രതന്ത്രി തങ്ക അങ്കി ചാർത്തും. ശബരിമലയിലെ മണ്ഡലപൂജ നാളെ നടക്കും. ജനുവരി 15ന് നടക്കുന്ന മകരവിളക്ക് മഹോത്സവത്തിന് ക്ഷേത്രം ഡിസംബർ 30-ന് വൈകിട്ട് അഞ്ചിന് തുറക്കും.
Discussion about this post