ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ഈ മാസം ആദ്യം തുറന്നുവിട്ട രണ്ട് ചീറ്റകളിൽ ഒന്ന് കാട്ടിലൂടെ എത്തിയത് രാജസ്ഥാൻ അതിർത്തിയിൽ. അഗ്നി, വായു എന്നീ ചീറ്റകളെയാണ് ഡിസംബർ ഏഴിന് പ്രൊജക്ട് ചീറ്റയുടെ ഭാഗമായി കുനോ പാർക്കിൽ തുറന്നുവിട്ടത്. ഇതിൽ അഗ്നിയാണ് കാട്ടിലൂടെ രാജസ്ഥാൻ അതിർത്തിയിലേക്ക് കയറിയത്.
ഇരുചീറ്റകളും കൂട്ടംതെറ്റിയത് പ്രൊജക്ട് ചീറ്റയിലെ ഉദ്യോഗസ്ഥരെയും അതിശയിപ്പിക്കുകയാണ്. കാരണം സഹോദരങ്ങളായ അഗ്നിയും വായുവും നേരത്തെ മുതൽ ഒരുമിച്ചാണ് നടക്കാറ്. വേട്ടയാടുന്നതുപോലും ഇരുവരും ഒരുമിച്ചാണ്. ചീറ്റകളുടെ സ്വഭാവത്തെക്കുറിച്ച് പഠിച്ച പലർക്കും ഇത് വലിയ അതിശയവുമായി.
ചീറ്റയെ കാണാനില്ലെന്ന് മനസിലായതോടെ കുനോ പാർക്ക് അധികൃതർ തിരച്ചിൽ ആരംഭിച്ചിരുന്നു. രാവിലെ മുതൽ നടത്തിയ തിരിച്ചലിനൊടുവിൽ വൈകിട്ടോടെ അഗ്നിയെ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രിയാണ് അഗ്നി കാട്ടിലൂടെ രാജസ്ഥാൻ അതിർത്തിപ്രദേശത്തേക്ക് പോയത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ കെൽവാര മേഖലയിൽ നിന്നാണ് അഗ്നിയെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ മുതൽ ചീറ്റയ്ക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനൊടുവിലാണ് കണ്ടെത്തിയത്. ഞായറാഴ്ച പാർക്കിൽ വലിയ സന്ദർശക തിരക്കാണ് അനുഭവപ്പെട്ടത്.
Discussion about this post