ചെന്നെ: ശബരിമലയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ നേരിടുന്ന അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. വിഷയത്തിൽ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.
തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി സ്റ്റാലിൻ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വർഷവും ഭക്തർ ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ, ഈ വർഷത്തെ പോലെയുള്ള സ്ഥിതികൾ ഉണ്ടായിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
‘തമിഴ്നാട്ടിൽ നിന്നുൾപ്പെടെ, നമ്മുടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള അയ്യപ്പ ഭക്തർ എല്ലാ വർഷവും ശബരിമല ദർശനം നടത്താറുണ്ട്. എന്നാൽ ഈ വർഷത്തെ പോലെയുള്ള ദുരിതങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താതെ ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിട്ടിട്ട്, കേരള സർക്കാർ മയങ്ങുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ മണിക്കൂറുകളോളം ഭക്തരെ ക്യൂവിൽ നിർത്തുകയാണ്’- അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
ശബരിമലയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ നേരിടുന്ന ബുദ്ധിമുട്ടിൽ മുഖ്യമന്ത്രി സ്റ്റാലിനെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. ‘ശബരിമലയിൽ തിരക്കിനിടയിൽ കുടുങ്ങിയ ഭൂരിഭാഗം ഭക്തരും തമിഴ്‌നാട്ടിൽ നിന്നുള്ളവരാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ സുരക്ഷയ്ക്കായി വേണ്ട നടപടികൾ ആവശ്യപ്പെടാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്’- അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post