ശ്രീനഗർ: പൂഞ്ചിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രജൗരിയിലെത്തി. സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് ജവാൻമാരുടെ വീരമൃത്യുവിന് പിന്നാലെയാണ് രാജ്നാഥ് സിംഗ് രജൗരിയിലെത്തിയത്. ഓരോ സൈനികനും ഞങ്ങൾക്ക് വളരെ പ്രധാന്യമുള്ളവരാണെന്നും ഓരോ സൈനികനും കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ സൈനികരെയും പൗരന്മാരെയും ആരെങ്കിലും വിലകുറച്ച് കാണുന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘പരിക്കേറ്റ നമ്മുടെ സൈനികർ വേഗത്തിൽ സുഖം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ ക്ഷേമത്തിനുള്ള എല്ലാ നടപടികളും കൈക്കൊണ്ട് വരുന്നുണ്ട്. ഓരോ സൈനികനും ഞങ്ങൾക്ക് വളരെ പ്രധാന്യമുള്ളവരാണ്. നമ്മുടെ ഓരോ സൈനികരും കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ വികാരം നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്. നമ്മുടെ സൈനികരെയും രാജ്യത്തെ ജനങ്ങളെയും ആരെങ്കിലും വിലകുറച്ച് കാണുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല’- പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രജൗരിയിൽ പറഞ്ഞു.
‘ഇത്തരം സംഭവങ്ങൾ നിസ്സാരമായി കാണാൻ കഴിയില്ല. നിങ്ങൾക്കെല്ലാവർക്കും രാജ്യത്തിനുവേണ്ടി ത്യാഗബോധം ഉണ്ട്. നിങ്ങൾ കാണിക്കുന്ന ധീരതയും വീര്യവും കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനം തോന്നുന്നു. നിങ്ങളുടെ ത്യാഗം മാതൃരാജ്യത്തിന് വേണ്ടിയുള്ളതാണെങ്കിലും, നിങ്ങളുടെ കടമകളെയും പരിശ്രമങ്ങളെയും ഒരു കാര്യത്തോടും താരതമ്യം ചെയ്യാൻ കഴിയില്ല. എന്ത് നഷ്ടപരിഹാരം നൽകിയാലും സൈനികരുടെ ത്യാഗത്തിന് അത് പകരമാകില്ല. സർക്കാരിനെ സംബന്ധിച്ചിടത്തോളം, സർക്കാർ നിങ്ങളോടൊപ്പം നിൽക്കും. നിങ്ങളുടെ ക്ഷേമത്തിനും ഞങ്ങൾ തുല്യ മുൻഗണന നൽകുമെന്ന് ഉറപ്പ് നൽകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സൈന്യം മികച്ച രീതിയിൽ സജ്ജമായിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Discussion about this post