ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയുടെ ഭർത്താവുമായ റോബർട്ട് വാദ്രയ്ക്ക് കുരുക്ക് മുറുക്കി ഇ ഡി. സാമ്പത്തിക കുറ്റവാളിയായ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരി കുറ്റകൃത്യങ്ങളിലൂടെ ഉണ്ടാക്കിയ വരുമാനം ഉപയോഗിച്ച് കരസ്ഥമാക്കിയ ലണ്ടനിലെ ഒരു വസ്തുവിൽ റോബർട്ട് വാദ്ര താമസിക്കുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു എന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.
ഭണ്ഡാരി 2016-ൽ യുകെയിലേക്ക് പലായനം ചെയ്യുകയും ഇഡിയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) നടത്തിയ നിയമപരമായ അഭ്യർത്ഥന പ്രകാരം ഈ വർഷം ജനുവരിയിൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിന് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുകയും ചെയ്തിരുന്നു.
ഇതാദ്യമായാണ് അന്വേഷണ ഏജൻസികൾ വാദ്രയുടെ പേര് വെളിപ്പെടുത്തുന്നത്.
ഈ കേസിൽ യുഎഇ ആസ്ഥാനമായുള്ള എൻആർഐ വ്യവസായിയായ സി സി അഥവാ ചെറുവത്തൂർ ചാക്കുട്ടി തമ്പി, യുകെ പൗരൻ സുമിത് ചദ്ദ എന്നിവർക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചതായി ഇഡി പ്രസ്താവനയിൽ അറിയിച്ചു.
വാദ്രയുടെ അടുത്ത കൂട്ടാളിയായ തമ്പി 2020 ജനുവരിയിൽ ഈ കേസിൽ അറസ്റ്റിലായി, ഇപ്പോൾ ഇയാൾ ജാമ്യത്തിലാണ്.
ലണ്ടനിലെ 12-ാം നമ്പർ ബ്രയാൻസ്റ്റൺ സ്‌ക്വയറിലും ലണ്ടനിലെ 6 ഗ്രോസ്‌വെനർ ഹിൽ കോർട്ടിലുമായി സഞ്ജയ് ഭണ്ഡാരി വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും കൈവശം വച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമുള്ള ഈ സ്വത്തുക്കൾ കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനമാണ്, കൂടാതെ സി സി തമ്പിയും സുമിത് ഛദ്ദയും ഈ കുറ്റകൃത്യങ്ങളുടെ വരുമാനം മറച്ചുവെക്കുന്നതിലും ഉപയോഗിക്കുന്നതിലും ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്, ”ഇഡി കുറ്റപ്പെടുത്തി.
സുമിത് ഛദ്ദ മുഖേന ലണ്ടനിലെ 12 ബ്രയൻസ്‌റ്റൺ സ്‌ക്വയറിലെ മേൽപ്പറഞ്ഞ വസ്‌തുക്കൾ റോബർട്ട് വാദ്ര പുതുക്കിപ്പണിയുക മാത്രമല്ല അവിടെ താമസിക്കുകയും ചെയ്തു
“മിസ്റ്റർ റോബർട്ട് വാദ്രയും സി സി തമ്പിയും ഫരീദാബാദിൽ വലിയ തോതിൽ ഭൂമി വാങ്ങിക്കൂട്ടുകയും പരസ്പരം സാമ്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തു,” ഇഡി വെളിപ്പെടുത്തി. വസ്തുതകൾ ഇത്തരത്തിൽ പുറത്ത് വരുന്നതോടെ റോബർട്ട് വാദ്രയുടെ മേലുള്ള കുരുക്കുകൾ മുറുകുകയാണ് എന്ന് തന്നെയാണ് ഇ ഡി വ്യക്തമാക്കുന്നത്
Discussion about this post