ന്യൂഡൽഹി: അമേരിക്കൻ ഡോളറിന് പകരം രൂപ നൽകി യുഎഇയിൽ നിന്ന് ആദ്യമായി ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് ചരിത്രം കുറിച്ച് ഇന്ത്യ. യുഎഇയിൽ നിന്നും ഇറക്കുമതി ചെയ്ത 10 ലക്ഷം ബാരൽ ക്രൂഡ് ഓയലിന്റെ പേയ്‌മെന്റാണ് രൂപയിൽ നടത്തിയത്. യുഎഇ എണ്ണകമ്പനിയായ അബുദാബി നാഷണൽ ഓയിൽ കമ്പനിയിൽ നിന്നും ഇന്ത്യയുടെ കറൻസിയായ രൂപയിൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇരുരാജ്യങ്ങളും കഴിഞ്ഞ ജൂലൈയിൽ കരാറിൽ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ക്രൂഡ് ഇറക്കുമതിയ്ക്ക് രൂപയിൽ പണമിടപാട് നടത്തിയത്.
ഇന്ത്യ സൗദി അറേബ്യയുമായും സമാനമായ കരാറിലെത്തിയിരുന്നു. ഉഭയകക്ഷി വ്യാപാരം രൂപയിലും റിയാലിലും നടത്താൻ സാധ്യമാവുന്ന കരാറിലും ഇരു രാജ്യങ്ങൾ ഒപ്പുവച്ചു. ഇറക്കുമതിക്കാർക്ക് രൂപയിലും കയറ്റുമതിക്കാർക്ക് പ്രാദേശിക കറൻസിയിലും പേയ്‌മെന്റുകൾ സ്വീകരിക്കാൻ അനുമതി നൽകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2022 ജൂലായ് 11നാണ് അനുവാദം നൽകിയത്.
അന്താരാഷ്ട്ര തലത്തിൽ രൂപയുടെ മൂല്യം ശക്തിപ്പെടുത്തുക, ഡോളറിന്റെ അപ്രമാദിത്തം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഇന്ത്യ നടത്തിവരുന്ന തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണിത്. ഡിജിറ്റൽ രൂപ കൂടി റീട്ടെയിൽ വിപണിയിൽ ശക്തമാകുന്നതോടെ രൂപയ്ക്കു വൻ സാധ്യതകളാണുള്ളത്.
റഷ്യയും, ഇസ്രായേലുമടക്കം 18 ഓളം രാജ്യങ്ങൾ രൂപയിൽ ഇടപാടുകൾ നടത്താൻ സന്നദ്ധത അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഒമാൻ ഉൾപ്പെടെയുള്ള കൂടുതൽ ഗൾഫ് രാജ്യങ്ങളുമായി സമാനമായ വ്യാപാര കരാറുകൾക്കുള്ള ഇന്ത്യയുടെ നീക്കം പുരോഗമിക്കുകയാണ്. കൂടുതൽ രാജ്യങ്ങളിൽ സ്വീകാര്യമാവുന്നതോടെ ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര കറൻസികളിൽ പ്രാമുഖ്യം വർധിക്കുകയും ചെയ്യും.ഇത് രൂപയുടെ മൂല്യം വലിയ തോതിൽ ഉയരാൻ കാരണമാകും.
രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ ക്രൂഡ് ഓയിലിന് രൂപയിൽ പേയ്‌മെന്റ് സാധ്യമാക്കുന്നത് ഇന്ത്യക്ക് പ്രധാനമാണ്. രൂപയിൽ ഇടപാട് നടക്കുന്നതോടെ ചിലവ് കുറയ്ക്കാനും ഡോളറിന്റെ വീഴ്ചതാഴ്ചകൾ പ്രശ്‌നമല്ലാതാകുകയും ചെയ്യും.
അതേസമയം ലോകത്തിലെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവായ ഇന്ത്യയുമായി സമാനകരാറിലെത്താൻ രാജ്യങ്ങൾ രണ്ടാമതൊന്ന് ചിന്തിക്കുന്നത് വിരളമായിരിക്കുമെന്നാണ് പ്രതീക്ഷ. കാരണം,രൂപ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകൾക്ക് ഇന്ത്യ ഭാവിയിൽ മുൻതൂക്കം നൽകുമെന്നതു കൊണ്ടാണിത്.
Discussion about this post