അയോദ്ധ്യ: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രഭുശ്രീരാമനായി പ്രത്യേക വഴിപാടുകൾ. ഛത്തീസ്ഗഢിൽ നിന്നും നേപ്പാളിൽ നിന്നുമാണ് അദ്ദേഹത്തിന് വഴിപാടുകൾ എത്തുന്നത്.
ശ്രീരാമന്റെ മാതാവ് കൗസല്യയുടെ ജന്മദേശമായ ചന്ദ്ഖൂരിയിലെ( ഇന്നലെ ഛത്തീസ്ഗഢിലെ ഒരു നഗരം) ഭക്തരിൽ നിന്ന് മൂവായിരത്തോളം ക്വിന്റൽ അരിയും പത്‌നി സീതാദേവിയുടെ ജന്മദേശമായ ജനക്പൂരിൽ നിന്ന് ( ഇന്നത്തെ നേപ്പാളിലെ നഗരം) 1100 തളികകളുമാണ് വഴിപാടായി എത്തുന്നത്.
വസ്ത്രങ്ങളും മധുരപലഹാരങ്ങളുമാണ് ശ്രീരാമ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നേപ്പാളിൽ നിന്ന് എത്തിക്കുക. ജാനക്പൂർധാമിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള യാത്രയുടെ ഭാഗമായാണ് ഉപഹാരങ്ങളെത്തുന്നത്. സഹസ്രാബ്ദങ്ങളായുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിച്ച് ഉപഹാരങ്ങൾ ജനുവരി 20 ന് അയോദ്ധ്യയിൽ എത്തും.
ജനുവരി 18 നാണ് നേപ്പാളിൽ നിന്ന് യാത്ര ആരംഭിക്കുന്നത്. ജനുവരി 20 ന് അയോദ്ധ്യയിലെത്തും. ശ്രീരാം ജന്മഭൂമി മന്ദിർ ട്രസ്റ്റിന് അന്ന് ഉപഹാരങ്ങൾ സമ്മാനിക്കുമെന്ന് ജാനകി ക്ഷേത്രം ഉപ മഹന്ത് വ്യക്തമാക്കി. ജാനക്പൂർധാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര ജലേശ്വർ നാഥ്, മലാംഗ്വ, സിമ്രോൻഗഥ്, ഗാധിമായ്, കുശിനഗർ, സിദ്ധാർത്ഥ് നഗർ, ഗോരഖ്പൂർ എന്നീ സ്ഥലങ്ങളിലൂടെയാണ് കടന്നു പോവുക.
നേപ്പാളിൽ കാളിഗണ്ഡകി നദീ തീരത്തു നിന്ന് ശേഖരിച്ച സാളഗ്രാമങ്ങൾ നേരത്തെ അയോദ്ധ്യയിലേക്ക് അയച്ച് കൊടുത്തിരുന്നു. ശ്രീരാമ ദേവന്റെ പ്രതിമ നിർമ്മിക്കാൻ വേണ്ടിയായിരുന്നു ഇത്.
Discussion about this post