ഇസ്ലാമാബാദ്; രാജ്യത്ത് പുതുവത്സരാഘോഷം കർശനമായി നിരോധിച്ച് ഉത്തരവിറക്കി പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കർ. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് രാജ്യത്ത് ന്യൂയർ ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
രാഷ്ട്രത്തെ അഭിസംബോധന ചെയ്ത കാക്കർ പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പുതുവർഷത്തിൽ ശാന്തതയും വിനയവും പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.
പലസ്തീനിലെ ഗൗരവതരമായ സാഹചര്യം മനസ്സിൽ വെച്ചും നമ്മുടെ പലസ്തീനിയൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും, പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്ന് താത്കാലിക പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗാസയിലും വെസ്റ്റ് ബാങ്കിലും നിരപരാധികളായ കുട്ടികളെ കൂട്ടക്കൊല ചെയ്യുന്നതിലും നിരായുധരായ ഫലസ്തീനികളെ വംശഹത്യ ചെയ്യുന്നതിലും മുഴുവൻ പാകിസ്താനും മുസ്ലീം ലോകവും വേദനാജനകമായ അവസ്ഥയിലാണ്. പാകിസ്താൻ രണ്ട് സഹായ പാക്കേജുകൾ പലസ്തീനിലേക്ക് അയച്ചിട്ടുണ്ടെന്നും മൂന്നാമത്തെ പാക്കേജ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന് സമയബന്ധിതമായി സഹായം നൽകാനും ഗാസയിൽ കഴിയുന്നവരെ ഒഴിപ്പിക്കാനും പാകിസ്താൻ ജോർദാനുമായും ഈജിപ്തുമായും ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post