കണ്ണൂർ : ബിജെപി ഭരണത്തിൽ കഴിഞ്ഞ 10 വർഷം ഇന്ത്യയിലെ ജനങ്ങൾക്ക് ദുരിതം നിറഞ്ഞതായിരുന്നു എന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ഉപയോഗിക്കുകയാണെന്നും യെച്ചൂരി വിമർശിച്ചു. കണ്ണൂരിൽ വച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷമായുള്ള ബിജെപിയുടെ ഭരണത്തിൻ കീഴിൽ രാജ്യത്ത് തൊഴിൽ ഇല്ലായ്മ രൂക്ഷമായി. കാര്‍ഷികോൽപ്പാദനം കുറഞ്ഞു. ജനങ്ങളുടെ കൈയ്യിൽ ആവശ്യത്തിന് പണം ഇല്ലാതായി. രാജ്യത്ത് പുതിയ നിക്ഷേപങ്ങൾ കുറഞ്ഞു എന്നും സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.
കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ സ്‌പൈവെയർ ഉപയോഗിച്ച് നിരീക്ഷിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മൗലികാവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നത്. കേന്ദ്രസർക്കാർ സ്വകാര്യതയിലേക്ക് കടന്നു കയറുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസ് പങ്കെടുക്കുമോ എന്നുള്ളത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഇൻഡി ഭാഗ്യത്തിന്റെ ഭാഗമാണെങ്കിലും ഓരോ കക്ഷികൾക്കും വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. മുന്നണിയിലെ ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ തീരുമാനമുണ്ടെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Discussion about this post