ന്യൂയോർക്ക്: ചരക്ക് കപ്പലുകൾക്ക് നേരായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി അമേരിക്ക. 10 ഹൂതികളെ ഏറ്റുമുട്ടലിൽ വധിച്ചു. ചെങ്കടലിൽ ഹൂതികളുടെ മൂന്ന് ബോട്ടുകളും അമേരിക്ക മുക്കി.
ഞായറാഴ്ചയായിരുന്നു ഹൂതികളുടെ ആക്രമണത്തിന് അമേരിക്ക ശക്തമായ തിരിച്ചടി നൽകിയത്. സിംഗപ്പൂരിന്റെ മാർസ്‌ക് ഹാംഗ്ഷു കപ്പൽ പിടിച്ചടക്കാൻ ശ്രമിക്കുകയായിരുന്നു ഹൂതികൾ. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിന് പിന്നാലെ ഹൂതികളുടെ കപ്പലുകൾക്ക് നേരെ അമേരിക്കൻ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് കപ്പലുകളും മുങ്ങി. ഇതിലുണ്ടായിരുന്ന 10 ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടുതൽ പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. വരും ദിവസങ്ങളിലും ഹൂതികളുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി തുടരാനാണ് അമേരിക്കയുടെ തീരുമാനം.
നേരത്തെയും മാർസ്‌ക് ഹാംഗ്ഷു കപ്പലിനെ ഹൂതികൾ ലക്ഷ്യം വച്ചിരുന്നു. കപ്പൽ ലക്ഷ്യമിട്ട് തൊടുത്ത മിസൈലുകൾ അമേരിക്കൻ നാവിക സേന വെടിവെച്ചിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടത്തിയത്.
ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൂതികൾ ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണം നടത്തുന്നത്. കപ്പലുകൾ ആക്രമിച്ച് ഹമാസിന് പിന്തുണ അറിയിക്കുകയാണ് തങ്ങളെന്നാണ് ഹൂതികളുടെ പ്രഖ്യാപനം.
Discussion about this post