ന്യൂഡൽഹി: മതപരമായ പീഡനം നേരിടുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ‘ന്യൂനപക്ഷ’ സമുദായങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ പ്രാപ്തമാക്കുന്ന 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തയ്യാറായെന്ന് വ്യക്തമാക്കി സർക്കാർ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
2019 ഡിസംബറിൽ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം, 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. എന്നിരുന്നാലും, നിയമത്തിന്റെ ചട്ടങ്ങൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലായിരുന്നു, അതിനാലാണ് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി സമുദായങ്ങളിൽ പെട്ട പൗരന്മാർക്ക് പൗരത്വം നൽകുന്നതിന് നിയമം നടപ്പാക്കുകയോ നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്യാൻ കഴിയാതിരുന്നത്
കോവിഡ് മഹാമാരി കാരണം നിയമങ്ങളുടെ വിജ്ഞാപനത്തിലുണ്ടായ കാലതാമസം, നിയമം പ്രാവർത്തികമാക്കാനും നടപ്പിലാക്കാനും സർക്കാർ ഇപ്പോഴും താൽപ്പര്യപ്പെടുന്നുണ്ടോ എന്ന് പല കോണുകളിൽ നിന്നും സംശയങ്ങൾ ഉയരുവാൻ കാരണമായിരുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി പാർലമെന്റിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
നിയമം സഭയിൽ അവതരിപ്പിച്ച കാലം മുതൽ വലിയ വിവാദങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. നിയമം മുസ്ലീങ്ങൾക്ക് എതിരാണെന്ന് വാദിച്ചു കൊണ്ട് പ്രതിപക്ഷം വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിന്നു. പൗരത്വ ഭേദഗതി നിയമം ആരുടേയും പൗരത്വം എടുത്തു കളയാൻ ഉള്ളതല്ലെന്നും മറിച്ച് ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നവർക്ക് പൗരത്വം കൊടുക്കാനുള്ളതാണെന്നും പ്രതിരോധ മന്ത്രി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു.
യോഗ്യരായ കുടിയേറ്റക്കാർക്ക് സിഎഎ പ്രകാരം പൗരത്വത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു സമർപ്പിത പോർട്ടൽ വഴി അവർ താമസിക്കുന്നിടത്ത് നിന്ന് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് അപേക്ഷിക്കാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. നിയമങ്ങൾ തയ്യാറാണ്, ഓൺലൈൻ പോർട്ടലും നിലവിലുണ്ട്, മുഴുവൻ പ്രക്രിയയും ഓൺലൈനായിരിക്കും മന്ത്രാലയം വ്യക്തമാക്കി
Discussion about this post