ടോക്യോ: ജപ്പാനിലുണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 62 പേർക്കാണ് ജീവൻ നഷ്ടമായത് എന്നാണ് റിപ്പോർട്ടുകൾ. നിരവധിപേർക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അതിനാൽ മരണ സംഖ്യ വീണ്ടും ഉയർന്നേക്കാം.
വാജിമയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ 29 പേർ മരിച്ചു. സുസുവിൽ 22 പേർക്കും, നാനോവിൽ അഞ്ച് പേർക്കും ജീവൻ നഷ്ടമായി. അനാമിസു, ഹാക്കുയി, ഷിഖ എന്നിവിടങ്ങളിലും മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഭൂചലനം ഉണ്ടായി മൂന്നാം ദിവസവും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാലാവസ്ഥ മോശമായതിനാൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഈ സാഹചര്യത്തിൽ പ്രദേശങ്ങളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തുടർച്ചയായുണ്ടായ ഭൂചലനങ്ങൾ പ്രദേശങ്ങളുടെ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അതിനാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭൂചലനത്തെ തുടർന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് തുടരുകയാണ്. തിരമാലകൾ ഒരു മീറ്റർ ഉയരത്തിലാണ് നിലവിൽ കാണപ്പെടുന്നത്. സുനാമി തരംഗങ്ങൾ ആഞ്ഞടിച്ചതിനെ തുടർന്ന് തീരത്തോട് ചേർന്നുള്ള റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Discussion about this post