ന്യൂഡൽഹി: ആർഎസ്എസ് അമേരിക്കൻ സംഘചാലക് പ്രൊഫ. വേദ് പ്രകാശ് നന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഹിന്ദു സ്വയം സേവക് സംഘ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുചേരുകയാണെന്ന് സംഘടന അറിയിച്ചു. പ്രായാധിക്യത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
സ്‌നേഹം നിറഞ്ഞ നന്ദ ജിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിക്കുന്നു. ഈ അവസരത്തിൽ കുടുംബത്തിന്റെ ദു;ഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും സംഘടന പ്രസ്താവനയിലൂടെ അറിയിച്ചു.
1934ൽ ഗുജ്രൻവാലയിൽ ആയിരുന്നു വേദ് പ്രകാശ് നന്ദയുടെ ജനനം. പിന്നീട് വിഭജനത്തിന് ശേഷം അദ്ദേഹവും കുടുംബവും പാകിസ്താനിൽ നിന്നും പഞ്ചാബിലേക്ക് കുടിയേറുകയായിരുന്നു. പഠനത്തിൽ മിടുക്കനായിരുന്ന അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം നേടി. ഡൽഹി സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദവും, നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിന്നും എൽഎൽഎമ്മും സ്വന്തമാക്കിയ ശേഷം അദ്ദേഹം തുടർ പഠനത്തിനായി അമേരിക്കയിലേക്ക് പോകുകയായിരുന്നു.
പഠനം പൂർത്തിയാക്കിയതിന് പിന്നാലെ ഡെൻവാർ സർവ്വകലാശാലയിൽ പ്രൊഫസറായി നിയമിതനായി. ഇതോടെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയായിരുന്നു. അവിടെ അധകൃതവിഭാഗങ്ങളുടെ മനുഷ്യാവകാശത്തിനായി വേദ നന്ദ ശക്തമായ പോരാട്ടങ്ങൾ നടത്തി. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ നിയമവുമായി ബന്ധപ്പെട്ട 24 പുസ്തകങ്ങളുടെ ഭാഗമാകാൻ വേദ നന്ദയ്ക്ക് കഴിഞ്ഞു.
ആർഎസ്എസിന് അമേരിക്കയിൽ വേറുപ്പിക്കാൻ സഹായിച്ചത് വേദ് പ്രകാശ് നന്ദയുടെ അശ്രാന്ത പരിശ്രമം ആയിരുന്നു. 1961 ൽ ചിക്കാഗോ സർവ്വകലാശാലയിൽ അദ്ദേഹം ആദ്യത്തെ ശാഖ ആരംഭിച്ചു. 2001 വരെ ഇത് തുടർന്നു. പിന്നീട് ഹിന്ദു സ്വയം സേവക സംഘത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഇതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അദ്ദേഹം ആരംഭിച്ചു. അമേരിക്കയിലെ ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ചെയർമാൻ ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊളറാഡോയിലെ ഹിന്ദു ക്ഷേത്രത്തിന്റെ ട്രസ്റ്റിയായും ചുമതല വഹിച്ചിട്ടുണ്ട്.
സാമൂഹ്യസേവനത്തിന് അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2004 ൽ സമാധാനത്തിനുള്ള ഗാന്ധി കിംഗ് ഇക്ത പുരസ്‌കാരം ലഭിച്ചിരുന്നു. വിശിഷ്ട സേവനത്തിന് 2018 ൽ അദ്ദേഹത്തെ ഇന്ത്യൻ സർക്കാർ പദ്മ ഭൂഷൺ നൽകി ആദരിച്ചു.
Discussion about this post