ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ എന്നതിലുപരി ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (LSG) കുപ്പായത്തിൽ ശ്രദ്ധേയനാവുകയാണ് അർജുൻ ടെണ്ടുൽക്കർ. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിന് മുന്നോടിയായി നൽകിയ ഒരഭിമുഖത്തിൽ, തന്റെ ക്രിക്കറ്റ് കരിയറിൽ സ്വാധീനം ചെലുത്തിയ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് അർജുൻ മനസ്സ് തുറന്നു.
പിതാവ് സച്ചിന് പുറമെ താൻ ഏറ്റവും കൂടുതൽ പിന്തുടരുന്ന താരം മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗാണെന്ന് അർജുൻ വെളിപ്പെടുത്തി. യുവരാജിന്റെ ബാറ്റിംഗ് ശൈലി തനിക്ക് ഏറെ ഇഷ്ടമാണെന്നും തന്റെ ബാറ്റിംഗിലെ പിഴവുകൾ തിരുത്താൻ യുവി സഹായിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.”യുവരാജ് സിംഗാണ് എന്റെ ഹീറോ. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. എന്റെ ‘ബാക്ക് ലിഫ്റ്റും’ ‘ഗ്രിപ്പും’ ശരിയാക്കാൻ ഞാൻ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.” – അർജുൻ ടെണ്ടുൽക്കർ പറഞ്ഞു.
399 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 11,686 റൺസും 147 വിക്കറ്റും നേടിയ യുവരാജിന്റെ അനുഭവസമ്പത്ത് തന്റെ കരിയറിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് അർജുൻ വിശ്വസിക്കുന്നു. ഇന്ത്യൻ ഓൾറൗണ്ടർമാരിൽ മുൻ നായകൻ കപിൽ ദേവിനെയാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് അർജുൻ പറഞ്ഞു. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന കപിൽ ദേവ് 356 മത്സരങ്ങളിൽ നിന്ന് 9,031 റൺസും 687 വിക്കറ്റുകളും നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടറായി ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയാണ് അർജുൻ തിരഞ്ഞെടുത്തത്. 2019-ലെ ആഷസ് പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ സ്റ്റോക്സ് നേടിയ 135 റൺസിനെ അർജുൻ പ്രത്യേകം എടുത്തുപറഞ്ഞു.
ഋഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി അർജുൻ ടെണ്ടുൽക്കർ നടത്തുന്ന പ്രകടനം വരാനിരിക്കുന്ന മത്സരങ്ങളിൽ ഏറെ നിർണ്ണായകമാകും. യുവരാജ് സിംഗിന്റെ ശിക്ഷണം അർജുന്റെ ബാറ്റിംഗിൽ എത്രത്തോളം പ്രതിഫലിക്കുമെന്ന് കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.












