ന്യൂയോർക്ക് : ലോകത്തിലെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോ തകർച്ചയിലേക്ക് നീങ്ങുന്നതായി സൂചന. നാറ്റോയിൽ നിന്ന് അമേരിക്ക പിന്മാറുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎസ് ഇല്ലെങ്കിൽ നാറ്റോ വെറും കടലാസ് പുലി മാത്രമാണെന്ന് ട്രംപ് വീണ്ടും ആവർത്തിച്ചു. ബ്രിട്ടീഷ് പത്രമായ ദ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വീണ്ടും ഇക്കാര്യം സൂചിപ്പിച്ചത്.
ഇറാൻ വിഷയത്തിൽ ഉൾപ്പെടെ അമേരിക്കയെ സഹായിക്കാൻ തയ്യാറാകാത്ത നാറ്റോ രാജ്യങ്ങൾ ഇനി സ്വന്തം സുരക്ഷ സ്വയം നോക്കണമെന്നാണ് ട്രംപ് ഏറ്റവും പുതുതായി വ്യക്തമാക്കിയിരിക്കുന്നത്. നാറ്റോയിൽ തുടരുന്ന കാര്യം പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിന്, അത് പുനഃപരിശോധനയ്ക്കും അപ്പുറമാണെന്നും താൻ പണ്ടേ അതിനെ ഒരു കടലാസ് പുലിയായാണ് കണ്ടിരുന്നതെന്നും ട്രംപ് മറുപടി നൽകി. ഇറാൻ യുദ്ധത്തിലും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിലും നാറ്റോ സഖ്യകക്ഷികളുടെ പിന്തുണയില്ലായ്മയെ ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചു. നമുക്ക് ആവശ്യമുള്ളപ്പോൾ കൂടെ നിൽക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സഖ്യം എന്നും ട്രംപ് ചോദ്യമുന്നയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അറിയാം നാറ്റോ ഒരു കടലാസ് പുലിയാണെന്ന്, അമേരിക്കയുടെ സഹായമില്ലാതെ അവർക്ക് ഒന്നിനും കഴിയില്ല എന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക നാറ്റോ വിടുകയാണെങ്കിൽ അത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോക ക്രമത്തെ തന്നെ മാറ്റിമറിക്കും. പ്രതിരോധ ബജറ്റിൽ ഭൂരിഭാഗവും വഹിക്കുന്ന അമേരിക്ക പിന്മാറുന്നത് സഖ്യത്തിന്റെ പൂർണ്ണ തകർച്ചയിലേക്ക് നയിച്ചേക്കാം.








