ലക്‌നൗ: അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ ചടങ്ങിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്. അയോധ്യയിൽ പോകാൻ തനിക്ക് ക്ഷണം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീരാമനെ ദർശിക്കുന്നതിന് എനിക്ക് ആരുടെയും ക്ഷണം ആവശ്യമില്ല, ശ്രീരാമൻ ഞങ്ങളുടെ ഹൃദയത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഘർഷം നടന്നപ്പോൾ ഉണ്ടായിരുന്ന രാമ വിഗ്രഹം എവിടെയാണെന്നും എന്തിനാണ് ഇപ്പോൾ പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗ്വിജയ് സിങ്ങ് ചോദിച്ചു. പഴയ വിഗ്രഹം എന്തുകൊണ്ട് സ്ഥാപിക്കുന്നില്ല. പുതിയ വിഗ്രഹം എവിടെ നിന്ന് വരുന്നു എന്നും ദിഗ്വിജയ് സിങ്ങ് ചോദിച്ചു. നേരത്തെ രാമക്ഷേത്ര നിർമ്മാണത്തിന് ദിഗ്വിജയ് സിങ്ങ് സംഭാവന നൽകിയിരുന്നു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സുഖ്വിന്ദർ സിംഗ് സുഖു നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്നായിരുന്നു സുഖുവിന്റെയും നിലപാട്. ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. ലോകസഭാ കക്ഷി നേതാവായ അധിർരജ്ഞൻ ചൗധരി പ്രതിനിധിയായി പങ്കെടുക്കുമെന്നാണ് അഭ്യൂഹം.
Discussion about this post