ന്യൂഡൽഹി : സന്ദീപ് ഗഡോലി വധക്കേസിലെ പ്രതിയായ മോഡൽ ദിവ്യ പഹുജയുടെ കൊലപാതക കേസിൽ പുതിയ വഴിത്തിരിവ്. മൃതദേഹം ഉപേക്ഷിച്ച ബിഎംഡബ്ലിയു കാർ പോലീസ് കണ്ടെടുത്തു. ജനുവരി 2 നാണ് ഗുരുഗ്രാമിലെ ഒരു ഹോട്ടലിൽ വെച്ച് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. നഗരത്തിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടൽ സിറ്റി പോയിന്റിലാണ് 27 കാരിയായ മുൻ മോഡലിനെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പോലീസ് ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഭിജിത്ത് സിംഗ് (56), ഹേംരാജ് (28), ഓംപ്രകാശ് (23) എന്നിവരാണ് പിടിയിലായിരിക്കുന്ന പ്രതികൾ. 2016 ൽ നടന്ന പ്രസിദ്ധ ഗുണ്ടാ തലവൻ സന്ദീപ് ഗഡോലി കൊലപാതക കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങി ഏതാനും മാസങ്ങൾക്ക് ശേഷമാണ് ദിവ്യ പഹുജ കൊല്ലപ്പെടുന്നത്. ഗുരുഗ്രാമിൽ നിന്നുള്ള മോഡലായ ദിവ്യ പഹുജ സന്ദീപ് ഗഡോലിയുടെ കാമുകി ആയിട്ടായിരുന്നു അറിയപ്പെട്ടിരുന്നത്.
2016 ഫെബ്രുവരിയിൽ ഗുരുഗ്രാം ക്രൈംബ്രാഞ്ചുമായി നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് സന്ദീപ് ഗഡോലി കൊല്ലപ്പെടുന്നത്. ഇതൊരു വ്യാജ ഏറ്റുമുട്ടൽ ആയിരുന്നു എന്നും ദിവ്യ ആണ് സന്ദീപിനെ പോലീസിന് ഒറ്റുകൊടുത്തതെന്നും ആരോപണമുയർന്നിരുന്നു. തുടർന്ന് മുംബൈ പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജ ഏറ്റുമുട്ടൽ സ്ഥിരീകരിക്കുകയും ദിവ്യ പഹുജയും അമ്മയും അഞ്ചു പോലീസുകാരും അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ഏഴു വർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് ഏതാനും മാസങ്ങൾക്കു മുൻപ് ദിവ്യ പഹുജ പുറത്തിറങ്ങിയിരുന്നത്.
Discussion about this post