ന്യൂഡൽഹി: ആഗോള വിപണിയുടെ മനസ്സ് കീഴടക്കി ഇന്ത്യൻ കളിപ്പാട്ടങ്ങൾ. രാജ്യത്തിന്റെ കളിപ്പാട്ട കയറ്റുമതിയിൽ വൻ കുതിച്ചു ചാട്ടമാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിരിക്കുന്നത്. 2022-23 വർഷത്തിൽ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 326 മില്യൺ ഡോളർ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന് വേണ്ടി ലക്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഐഎം ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ എട്ട് വർഷത്തെ നേട്ടമാണ് റിപ്പോർട്ടിനാധാരം. എട്ട് വർഷത്തെ കളിപ്പാട്ടങ്ങളുടെ കയറ്റുമതി പരിശോധിക്കുമ്പോൾ 239 ശതമാനത്തിന്റെ വർദ്ധനവാണ് കാണാൻ കഴിയുന്നത്.
2014-15 കാലയളവിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കളിപ്പാട്ടങ്ങളുടെ കയറ്റുമതി 96 മില്യൺ ഡോളറായിരുന്നു. എന്നാൽ എട്ട് വർഷങ്ങൾക്കിപ്പുറം ഇത് 326 മില്യൺ ഡോളറായി ഉയർന്നു. 2014-15 കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിലും ഇടിവ് സംഭവിച്ചിരുന്നു. താരിഫ് വർദ്ധന, ഗുണമേന്മ പരിശോധന തുടങ്ങിയ ഘടകങ്ങൾ ആയിരുന്നു ഇതിലേക്ക് നയിച്ചത്. 332 മില്യൺ ഡോളറിന്റെ ഇറക്കുമതി നടന്ന സ്ഥാനത്ത് 159 മില്യൺ ഡോളറിന്റെ ഇറക്കുമതി മാത്രമാണ് നടന്നത്. അതായത് 59 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിരുന്നു.
എന്നാൽ 2016 മുതൽ കയറ്റുമതിയിൽ വർദ്ധനവ് ആരംഭിച്ചു. തദ്ദേശീയ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി മോദി സർക്കാർ ആരംഭിച്ച പ്രവർത്തനങ്ങൾ ആയിരുന്നു ഇതിലേക്ക് നയിച്ചത്. കളിപ്പാട്ട മേഖലയിൽ പുതിയ യുഗത്തിന് ഇത് വഴിവച്ചു. പുതിയതും ഗുണമേന്മയുള്ളതുമായി കളിപ്പാട്ടങ്ങളുടെ ഉത്പാദനത്തിന് ഇത് കാരണമായി. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാൻ താരിഫ് 20 ശതമാനത്തിൽ നിന്നും 60 ആക്കി ഉയർത്തി. ഇത് കളിപ്പാട്ടങ്ങൾ രാജ്യത്ത് വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഇല്ലാതാക്കി.
നേരത്തെ ആഗോള കളിപ്പാട്ട വിപണിയിൽ ചൈനയുടെ ആധിപത്യം ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗുണമേന്മയില്ലാത്ത ചൈനീസ് കളിപ്പാട്ടങ്ങളുടെ ശോഭ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവോടെ മങ്ങി. ഇന്ത്യൻ കളിപ്പാട്ടങ്ങൾക്ക് പ്രിയമേറിയതോടെ ചൈനയുടെ കളിപ്പാട്ട കയറ്റുമതിയിൽ ഇടിവുണ്ടായിട്ടുണ്ട്.
Discussion about this post