ന്യൂഡൽഹി: വെസ്റ്റ് ബംഗാളിലെ വടക്ക് പാർഗാനയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരെ നടന്ന ആക്രമണത്തിന്റെ വിശദ വിവരങ്ങൾ അടങ്ങുന്ന പ്രസ്താവന പുറത്ത് വിട്ട് ഇ ഡി.
1000 ത്തോളം വരുന്ന ആൾക്കാർ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ നടത്തിയ ആക്രമണം എന്നാണ് ഇ ഡി ഇതിനെ വിശേഷിപ്പിച്ചത്. അക്രമകാരികളായ ജനക്കൂട്ടം ലാത്തി, കല്ലുകൾ, ഇഷ്ടികകൾ തുടങ്ങിയ ആയുധങ്ങൾ കയ്യിലെടുത്തിട്ടുണ്ടായിരുന്നു ആക്രമണത്തെ തുടർന്ന് മൂന്ന് ഇ ഡി ഉദ്യോഗസ്ഥരെ ഗുരുതരമായ പരിക്കുകളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ജനക്കൂട്ടം കേടു വരുത്തിയ വാഹനങ്ങൾ പൊതുവഴിയിൽ ഉപേക്ഷിച്ച് കിട്ടിയ ഓട്ടോറിക്ഷകളിലും ടു വീലറുകളിലും ആണ് ഇ ഡി ഉദ്യോഗസ്ഥർ ആ സ്ഥലത്ത് നിന്നും രക്ഷപെട്ടത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതെ സമയം സംഭവത്തിനെതിരെ എഫ് ഐ ആർ ഇട്ട് കേസ് എടുക്കുമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്
പാവപെട്ട വീടുകളിൽ അരിയെത്തിക്കാനുള്ള പൊതുവിതരണ സംവിധാനത്തിൽ അഴിമതി കാണിച്ചതിന് ഇ ഡി അന്വേഷണം നേരിടുന്ന സഹജഹാൻ ഷെയ്‌ഖിന്റെ പ്രദേശങ്ങളിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നത്. പൊതുവിതരണ സംവിധാനത്തിലെ ഏതാണ്ട് 30 % അരിയും മുൻഗണനാ വിഭാഗത്തിൽ പെടുന്ന പാവപെട്ടവർക്കാണ് പോകേണ്ടത്, ഇതിലാണ് തൃണമൂൽ കോൺഗ്രസ് കൺവീനർ സഹജഹാൻ ഷെയ്ഖ് തിരിമറി നടത്തിയത്. ഇയാളുടെ മൂന്ന് സ്ഥലങ്ങളിൽ പരിശോധന നടത്താൻ പോകുമ്പോഴാണ് ഇ ഡി ആക്രമിക്കപ്പെട്ടത്
അക്രമാസക്തമായ ജനക്കൂട്ടം ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ക്യാഷ്, വാലറ്റുകൾ തുടങ്ങിയ വ്യക്തിപരവുംഔദ്യോഗികവുമായ വസ്തുക്കൾ കവർന്നെടുക്കുകയും, ഇ ഡി യുടെ ഔദ്യോഗിക വാഹനങ്ങൾക്ക് വലിയ രീതിയിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു
അതെ സമയം തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ബംഗാൾ ഭരണത്തിൽ ക്രമ സമാധാന നില പാടെ തകർന്നുവെന്നും തൃണമൂൽ ഭരണം തുടരുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ അപകടകരമാണെന്നും ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യ സമൂഹ മാധ്യമമായ എക്‌സിൽ പറഞ്ഞു. എത്രയും പെട്ടന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പതിവിന് വിപരീതമായി ഇ ഡി ആക്രമണത്തിൽ ബംഗാൾ ഭരണകൂടത്തെ നിശിതമായി വിമർശിച്ചു കൊണ്ട് കോൺഗ്രസ് രംഗത്ത് വന്നത് ശ്രദ്ധേയമായി. ബംഗാളിൽ ക്രമസമാധാന നില പാടെ തകർന്നെന്നും എത്രയും പെട്ടെന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം എന്നുമാണ് കോൺഗ്രസിന്റെ ബംഗാൾ ചുമതല വഹിക്കുന്ന അധിർ രഞ്ജൻ ചൗധരി പറഞ്ഞത്.









