അമേരിക്കൻ ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ് പാകിസ്താനെ ആണവഭീഷണിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ, ഇസ്ലാമാബാദിന്റെ കറുത്ത ചരിത്രം ഓർമ്മിപ്പിച്ച് ഇന്ത്യ. “പാകിസ്താൻ്റെ ആണവ പദ്ധതികൾ സുതാര്യമല്ലെന്നും അത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി. രഹസ്യമായി ആണവായുധ സാങ്കേതികവിദ്യ കൈമാറ്റം ചെയ്ത (Nuclear Proliferation) വലിയൊരു ചരിത്രം പാകിസ്ഥാനുണ്ടെന്നും ഇത്തരം പ്രസ്താവനകൾ അവർ ഉയർത്തുന്ന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും ഇന്ത്യ തുറന്നടിച്ചു. യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്നിൽ തുളസി ഗബ്ബാർഡ് സമർപ്പിച്ച 2026-ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ടിനെ മുൻനിർത്തിയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ എന്നിവർക്കൊപ്പം “പാകിസ്താനും അമേരിക്കയ്ക്ക് നേരിട്ടുള്ള ആണവ വെല്ലുവിളി ഉയർത്തുന്നുവെന്നാണ് തുളസി ഗബ്ബാർഡിന്റെ റിപ്പോർട്ട്. അമേരിക്കയുടെ വൻകരകളെ വരെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളും ഐസിബിഎമ്മുകളും (ICBM) “പാകിസ്താൻ വികസിപ്പിക്കുന്നുണ്ടെന്ന് അവർ സെനറ്റിനെ അറിയിച്ചു. വെറും പ്രതിരോധത്തിനപ്പുറം ആണവായുധ വാഹക ശേഷിയുള്ള അത്യാധുനിക മിസൈൽ സംവിധാനങ്ങളാണ് “പാകിസ്താൻ നിർമ്മിക്കുന്നത്. അൽ ഖ്വയ്ദ, ഐസിസ് തുടങ്ങിയ ഭീകര സംഘടനകൾ ദക്ഷിണേഷ്യയിൽ ഇപ്പോഴും ശക്തമായ സാന്നിധ്യമാണെന്നും ഇത് അമേരിക്കൻ താല്പര്യങ്ങൾക്ക് വിഘാതമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, പാകിസ്താൻ്റെ ആണവ പദ്ധതികൾ ഇന്ത്യയെ പ്രതിരോധിക്കാൻ മാത്രമുള്ളതാണെന്ന് മുൻ വിദേശകാര്യ മന്ത്രി ജലീൽ അബ്ബാസ് ജിലാനി അവകാശപ്പെട്ടു. എന്നാൽ പാകിസ്താൻ്റെ ആണവ പദ്ധതിയുടെ ശില്പി അബ്ദുൽ ഖാദിർ ഖാൻ ഈ സാങ്കേതികവിദ്യ ഇറാൻ ഉൾപ്പെടെയുള്ള മറ്റ് ഇസ്ലാമിക രാജ്യങ്ങളിലേക്ക് രഹസ്യമായി എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്ന മുൻ സിഐഎ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോയുടെ വെളിപ്പെടുത്തൽ ആഗോളതലത്തിൽ വീണ്ടും ചർച്ചയായിട്ടുണ്ട്. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഈ സാഹചര്യത്തിൽ, പാകിസ്താൻ്റെ ആണവ രഹസ്യങ്ങൾ വിശ്വസിക്കാൻ കൊള്ളാത്ത കൈകളിൽ എത്തുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം പാകിസ്താനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












