വാഷിംഗ്ടൺ : ഇറാൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം നീക്കം ചെയ്യാൻ ഒരുങ്ങി യുഎസ്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് സ്കോട്ട് ബെസന്റ് സൂചിപ്പിച്ചു. നിലവിൽ ടാങ്കറുകളിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം നീക്കം ചെയ്യാനാണ് യുഎസ് പദ്ധതിയിടുന്നത്.
ഏകദേശം 140 ദശലക്ഷം ബാരൽ ഇറാനിയൻ എണ്ണയാണ് സമുദ്രങ്ങളിൽ കുടുങ്ങിക്കിടക്കുന്നത് എന്ന് സ്കോട്ട് ബെസന്റ് അറിയിച്ചു. ഇറാനിൽ സമ്മർദ്ദം ചെലുത്തുകയും അടുത്ത 10 മുതൽ 14 ദിവസത്തേക്ക് എണ്ണവില താഴ്ത്തി നിർത്തുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ ലക്ഷ്യമെന്ന് ട്രഷറി സെക്രട്ടറി വിശദീകരിച്ചു.








