ദോഹ : ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് യൂറോപ്യൻ പ്രകൃതിവാതക വില കുതിച്ചുയർന്നു. ഖത്തറിലെ റാസ് ലഫാൻ പ്ലാന്റിൽ തുടർച്ചയായ വ്യോമാക്രമണങ്ങൾ ഉണ്ടാവുകയും വൻ തീപിടുത്തം ഉണ്ടാവുകയും ചെയ്തതിന് പിന്നാലെ യൂറോപ്പിൽ ഗ്യാസ് വിലയിൽ 35% വർദ്ധനവ് ഉണ്ടായി. ഇറാനിയൻ ആക്രമണങ്ങൾ എൽഎൻജി കേന്ദ്രങ്ങൾക്ക് ‘വ്യാപകമായ നാശനഷ്ടങ്ങൾ’ വരുത്തിയെന്ന് ഖത്തർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക കേന്ദ്രമായ റാസ് ലഫാൻ വ്യാവസായിക സമുച്ചയത്തിൽ ആണ് ബുധനാഴ്ച രാത്രി ഇറാൻ വ്യോമാക്രമണം നടത്തിയത്. 2025 ലെ കണക്കനുസരിച്ച് ആഗോള ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 19% ഖത്തറിലെ ഈ കേന്ദ്രത്തിൽ നിന്നുമാണ് നിന്നാണ് വിതരണം ചെയ്തിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാതക ശേഖരമായ ഇറാന്റെ സൗത്ത് പാർസ് വാതക പാടം ആക്രമിക്കപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ ഖത്തറിലെ എൽഎൻജി കേന്ദ്രത്തിൽ ആക്രമണം നടത്തിയത്.
ഇറാനിയൻ ആക്രമണങ്ങളെ ഗൾഫ്, ഇസ്ലാമിക രാജ്യങ്ങൾ അപലപിച്ചു. വ്യാഴാഴ്ച റിയാദിൽ നടന്ന ഒരു യോഗത്തിന് ശേഷം, ഇറാന്റെ ആക്രമണങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയില്ലെന്ന് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഒരു കൂട്ടായ്മയുടെ വിദേശകാര്യ മന്ത്രിമാർ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 അനുസരിച്ച് സ്വയം പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, കുവൈറ്റ്, ലെബനൻ, അസർബൈജാൻ, ഈജിപ്ത്, ജോർദാൻ, പാകിസ്ഥാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.








