ഇടുക്കി: വണ്ടിപ്പെരിയാറിൽ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവിന് കുത്തേറ്റു. പ്രതിയുടെ ബന്ധുവായ പാൽരാജാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുത്തച്ചനും മർദ്ദനമേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ 11.30 ഓടെ വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് സംഭവം. പാൽരാജും കുട്ടിയുടെ പിതാവും തമ്മിൽ ടൗണിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പുറത്തും വയറിലുമാണ് കുത്തേറ്റത്. കാലിൽ വെട്ടേറ്റതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുുടർന്ന് പ്രതി പാൽരാജിനെ വണ്ടിപ്പെരിയാർ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ പ്രതിയായ അർജുനെ വണ്ടിപ്പെരിയാർ പോക്സോ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വണ്ടിപ്പെരിയാർ കേസിൽ തെളിവുകളുടെ അഭാവത്തിലാണ് അർജുനെ കോടതി വെറുതെ വിട്ടത്. പെൺകുട്ടി പീഡനത്തിനിരയായെന്ന് തെളിഞ്ഞെങ്കിലും കേസിൽ അർജുൻ ആണ് കുറ്റക്കാരനെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസന്വേഷത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പോലീസിനെതിരെയും കോടതി വിമർശനമുന്നയിച്ചിരുന്നു.
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന അർജുനെ കോടതി കുറ്റവിമുക്തനാക്കിയതുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളും അർജുന്റെ ബന്ധുക്കളും തമ്മിൽ തർക്കം നിലനിന്നിരുന്നു. കേസ് അട്ടിമറിച്ചതെന്നും നീതി കിട്ടിയില്ലെന്നും ഉൾപ്പെടെ വിധിക്ക് പിന്നാലെ പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
Discussion about this post