ന്യൂഡൽഹി: ഭഗവാൻ ശ്രീരാമനെ അവഹേളിച്ച സംഭവത്തിൽ എൻസിപി എംഎൽഎ ജിതേന്ദ്ര അവാദിന് കുരുക്ക്. പരാമർശത്തിൽ ഇതുവരെ മൂന്ന് എഫ്‌ഐആറുകളാണ് അവാദിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചേക്കും.
അന്ധേരി, ഖഗ്‌കോപർ, പൂനെ എന്നീ സ്റ്റേഷനുകളിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിശ്വാസികളും ഹിന്ദു സംഘടനാ നേതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 (എ) വകുപ്പ് പ്രകാരം ആണ് അവാദിനെതിരെ കേസ് എടുത്തിട്ടുള്ളത്. ശ്രീരാമനെ അവഹേളിച്ചുകൊണ്ട് പരാമർശം നടത്തി അവാദ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.
കഴിഞ്ഞ ദിവസം ആയിരുന്നു അവാദ് ശ്രീരാമനെ അവഹേളിച്ച് പരാമർശം നടത്തിയത്. ശ്രീരാമൻ മാംസം കഴിച്ചിട്ടുണ്ടെന്നായിരുന്നു പരാമർശം. വനവാസ കാലത്ത് ശ്രീരാമന് എല്ലായ്‌പ്പോഴും പഴങ്ങളും മറ്റ് ആഹാരസാധനങ്ങളും ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുകയായിരുന്നുവെന്നായിരുന്നു അവാദ് പറഞ്ഞത്.
സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ മാപ്പ് പറഞ്ഞ് അവാദ് രംഗത്ത് എത്തിയിരുന്നു. വ്യക്തമായ അറിവില്ലാതെ ആയിരുന്നു പരാമർശം നടത്തിയത് എന്നായിരുന്നു അവാദിന്റെ പ്രതികരണം.
Discussion about this post