ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി മുരളീധരനും വനിതാ ശിശു വികസന ന്യൂനപക്ഷകാര്യ സഹമന്ത്രി സ്മൃതി ഇറാനിയും ഞായറാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ എത്തും. 2024ലെ ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പിടുന്നതിനാണിത്. ഹജ്ജ് പ്രതിനിധി സംഘവും മന്ത്രിമാരുടെ കൂടെയുണ്ട്.
സൗദി അറേബ്യയിലെ ഹജ്, ഉംറ കാര്യ മന്ത്രി ഡോ തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയുമായും സ്‌മൃതി ഇറാനി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം നടക്കാനിരിക്കുന്ന ഹജ്ജിന് പരസ്പര താൽപ്പര്യമുള്ള മേഖലകളെ അടിസ്ഥാനമാക്കിയായിരിക്കും പ്രാഥമികമായി ചർച്ചകൾ.
ഡിസംബറിൽ ഡൽഹിയിൽ എത്തിയ ഡോ തൗഫീഖ്, കൂടുതൽ ഇന്ത്യക്കാരെ ഹജ് തീർഥാടനത്തിന് പ്രാപ്തരാക്കാനുള്ള സൗദി അറേബ്യയുടെ പ്രതിജ്ഞാബദ്ധത ഉറപ്പു നൽകിയിരുന്നു
“സ്‌മൃതി ഇറാനിയുമായുള്ള മീറ്റിംഗിൽ ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന അവസരങ്ങളെ കുറിച്ചും നേരിടേണ്ടുന്ന പ്രതിബന്ധങ്ങളെ എങ്ങനെ മറികടക്കണം എന്നതിനെ കുറിച്ചും ഞങ്ങൾ ചർച്ച നടത്തി”, തൗഫീഖ് വെളിപ്പെടുത്തി.
ഹജ്ജ് ചെയ്യുന്നവർക്കുള്ള സൗകര്യാർത്ഥം സൗദി അറേബ്യയിൽ നിന്നുള്ള ഫ്ലൈനാസ്, ഫ്ലൈഡീൽ തുടങ്ങിയ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകൾ ഉൾപ്പെടെയുള്ള വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്ന കാര്യം ഇരു രാജ്യങ്ങളും പരിഗണിക്കുന്നുണ്ട്.
അതിനിടെ, ഇന്ത്യൻ പ്രതിനിധി സംഘം സൗദി അറേബ്യയിലെ ഇന്ത്യൻ വ്യവസായ സമൂഹത്തെയും ഇന്ത്യൻ പ്രവാസികളെയും കാണാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post