ഭുവനേശ്വർ: പുരിയിലെ ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.
1,164 ഏക്കർ സ്ഥലത്താണ് വിമാനത്താവളം നിർമിക്കുന്നത്. പ്രാഥമിക കണക്കനുസരിച്ച് 5,631 കോടി രൂപ ചിലവിലാണ് വിമാനത്താവളം നിർമ്മിക്കുക. ഇതിൽ 68 ഏക്കർ വനവും 221.48 ഏക്കർ സിപാസരുബലിയിലും സന്ദാപൂരിലുമായി കിടക്കുന്ന ബ്രഹ്മഗിരി തഹസിൽദാർക്ക് കീഴിലുള്ള സ്വകാര്യ ഭൂമിയുമാണ്. 961 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ഇനി 221.48 ഏക്കർ സ്വകാര്യ ഭൂമിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കാനുണ്ടെന്ന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
അടുത്ത ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ മുഴുവനായി പൂർത്തിയാക്കും. സിപാസരുബലിയിലെ 53.37 ഏക്കർ ഭൂമിയും സന്ധാപൂരിലെ 68.11 ഏക്കർ ഭൂമിയുമാണ പൂർത്തിയാക്കാനാനുള്ളത്. പ്രദേശത്ത് നിന്നും ഒഴിപ്പിക്കുന്ന ആളുകളുടെ പുനരധിവാസ പദ്ധതികളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളത്തിനായുള്ള ഒഎൽഎസ് സർവേ പൂർത്തിയായ ശേഷമാണ് പദ്ധതിക്കായുള്ള നിർദേശം സമർപ്പിച്ചത്. 2008ലെ ഗ്രീൻഫീൽഡ് എയർപോർട്ട്സ് (ജിഎഫ്എ) നയത്തിന് അനുസൃതമായി വിമാനത്താവളം സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും സർക്കാർ മന്ത്രാലയത്തിന് സമർപ്പിച്ച് കൃത്യം ഒരു വർഷത്തിന് ശേഷമാണ് ക്ലിയറൻസ് ലഭിച്ചത്.
ജഗന്നാഥന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുരിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം സാദ്ധ്യമാക്കണമെന്ന് 2021ലാണ് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചത്.
Discussion about this post