934 ഫെബ്രുവരി 12 ന് നെഹ്രു ജയിലിലായിരുന്നു . രണ്ട് വർഷത്തെ കഠിനതടവായിരുന്നു വിധിച്ചത് . ആലിപ്പൂർ ജയിലിലായിരുന്നു ആദ്യം. പിന്നീട് ഡെറാഡൂണിലേക്ക് മാറ്റി . 1934 ആഗസ്റ്റിൽ 12 ദിവസം പരോൾ ലഭിച്ചു . ഭാര്യക്ക് സുഖമില്ലാത്തതിനെ തുടർന്നായിരുന്നു പരോൾ ലഭിച്ചത് .
സുഖമില്ലാത്ത ഭാര്യക്കൊപ്പം താമസിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ രണ്ടു വർഷം പൂർത്തിയാകുന്നതിനു മുൻപ് 1935 സെപ്റ്റംബർ 3 ന് വിട്ടു . അങ്ങനെ അദ്ദേഹം ജർമ്മനിയിൽ പോയി ഭാര്യയ്ക്കൊപ്പം താമസിച്ചു . 1936 ഫെബ്രുവരി 28 ന് കമല നെഹ്രു അന്തരിക്കുന്നതുവരെ ഇരുവരും ഒരുമിച്ച് താമസിച്ചു.
1921 ൽ ആദ്യമായി ജയിലിൽ പോയ നെഹ്രു തുടർന്ന് 1945 വരെയുള്ള 24 വർഷത്തിനിടെ ആകെ 3259 ദിവസം ജയിലിൽ കിടന്നു. അതായത് 8 വർഷവും പതിനൊന്ന് മാസവും. 9 പ്രാവശ്യമായാണ് ജയിലിൽ പോയത് .
അതിൽ തന്നെ കോടതി മൊത്തം പതിനാലുവർഷം തടവ് വിധിച്ചതിൽ ആകെ ആറുവർഷമേ കിടക്കേണ്ടി വന്നുള്ളൂ. (1942 ൽ ക്വിറ്റിന്ത്യ സമരത്തോടനുബന്ധിച്ച് ശിക്ഷ വിധിക്കാതെയാണ് ഏതാണ്ട് മൂന്നുവർഷത്തോളം കിടന്നത് )
ഇടയ്ക്ക് ഒരു ജയിലിൽ തറയിലാണ് കിടന്നതെന്നും പാറ്റയും എലിയുമൊക്കെ അടുത്തുകൂടി ഓടിപ്പോയെന്നുമൊക്കെ പറയുന്നുണ്ട് . ജയിലിലെ ഭക്ഷണം മോശമായത് കൊണ്ട് വീട്ടിൽ നിന്ന് ഭക്ഷണം ഇടയ്ക്ക് കിട്ടിയിരുന്നു . അത് കഴിക്കുമ്പോൾ മറ്റുള്ളവരുടെ അവസ്ഥയോർത്ത് വിഷമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് .
സഹന സമരം നടത്തുന്ന നേതാക്കൾക്ക് ഇങ്ങനെയൊക്കെ ചില സൗകര്യങ്ങളുണ്ടായിരുന്നു . തടവുകാലത്തിനിടെയാണ് അദ്ദേഹം വിശ്വചരിത്രാവലോകനവും ഇന്ത്യയെ കണ്ടെത്തലും പൂർത്തിയാക്കിയത്
സുഖമില്ലാതെ വന്നപ്പോൾ താൻ അടുത്തുണ്ടായത് കമല നെഹ്രുവിന് ഒരുപാട് സന്തോഷവും ആശ്വാസവും സമ്മാനിച്ചിട്ടുണ്ടെന്നത് നെഹ്രു പറഞ്ഞിട്ടുണ്ട് . അതൊരു ഭാഗ്യമാണ് . ഭാര്യക്കൊപ്പം കഴിയാൻ ജർമ്മനിയിൽ പോകാൻ നെഹ്രുവിനെ ജയിലിൽ നിന്ന് വിട്ട ബ്രിട്ടീഷുകാർ മനുഷ്യപ്പറ്റുള്ളവരുമാണ് . സംശയമില്ല. എന്നുവച്ച് അത് നെഹ്രുവിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ ഒരു കുറവ് ആകുന്നുമില്ല .
ജവഹർലാൽ നെഹ്രുവിന് കമലയ്ക്കൊപ്പം കഴിയാനായത് അദ്ദേഹത്തിന്റെ ഭാഗ്യം . രാഷ്ട്രീയ തടവുകാർക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിച്ചത് മറ്റൊരു ഭാഗ്യം . അതുകൊണ്ട് നമുക്ക് രണ്ട് മികച്ച പുസ്തകങ്ങൾ കിട്ടി . ( പിന്നീട് ഭാരതം കുടുംബവാഴ്ചക്ക് കീഴിലായി എന്നതൊരു ന്യൂനതയാണെങ്കിലും. )
കമല നെഹ്രുവിനു കിട്ടിയ ഭാഗ്യം എന്തോ നാസിക്കിലെ ജമുനാ ഭായിക്ക് ലഭിച്ചിരുന്നില്ല . 1906 ൽ വിപ്ളവം തലയ്ക്ക് പിടിച്ച ഭർത്താവ് ഇംഗ്ളണ്ടിൽ പോയതിനു ശേഷം പിന്നെ അദ്ദേഹത്തെ അവർ കണ്ടത് 1911 ലാണ്
ത്രയംബകേശ്വറിൽ നിന്ന് കിലോമീറ്ററുകൾക്കിപ്പുറം നാസിക്കിൽ ബ്രിട്ടീഷ് പിടിയിലായ ഭർത്താവിനെ കാണാൻ ചെന്നപ്പോൾ ജമുനാഭായി പക്ഷേ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചു . നാസിക്കിൽ ആരും താമസിക്കാൻ ഒരു മുറി പോലും കൊടുത്തില്ല . വിപ്ളവകാരിയുടെ ഭാര്യ ആയതായിരുന്നു കാരണം . അങ്ങനെ നാസിക്കിലെ അമ്പലത്തിലായിരുന്നു രാത്രി തങ്ങിയത്.
കേസ് നടന്ന് ശിക്ഷ വിധിച്ചതിനു ശേഷം ഭാര്യ ഭർത്താവിനെ ഒന്നുകൂടീ കണ്ടു .പക്ഷേ ഇത്തവണ കയ്യിലും കാലിലുമൊക്കെ ചങ്ങലകളുണ്ടായിരുന്നു ഭർത്താവിന്.
അന്ന് ഭർത്താവ് പറഞ്ഞത് കല്യാണം കഴിച്ച് ഒരുമിച്ച് താമസിച്ച് കുട്ടികളുണ്ടായി വീടൊക്കെ വച്ച് സുഖമായി കഴിഞ്ഞുകൂടുക എന്നത് ആർക്കും പറ്റുന്ന കാര്യമാണ് . ചിലരെങ്കിലും അസ്വാതന്ത്ര്യത്തിന്റെ തടവറകളിൽ കിടക്കണം. എന്നാലേ ഭാവിയിൽ ഒരുപാടു പേർക്ക് സ്വാതന്ത്ര്യമുണ്ടാകൂ എന്നൊക്കെയാണ് ..
ആ പത്തൊൻപത് കാരി കണ്ണീരിലും ചിരിച്ചു അത് കേട്ട് . അല്ലാതെന്ത് ചെയ്യാൻ..
പിന്നെ ഏകദേശം എട്ടു വർഷത്തോളമെടുത്തു അവർ തമ്മിൽ കാണാൻ . കൃത്യമായി പറഞ്ഞാൽ 1919 മെയ് 30 ന്. . മറ്റൊരു വിവരം കൂടീ അന്ന് അറിയിക്കാനുണ്ടായിരുന്നു. ജയിലിൽ ഭർത്താവിനൊപ്പം ഭർതൃ സഹോദരനും തടവിലായിരുന്നല്ലോ . ആ സഹോദരന്റെ ഭാര്യ യശോദ മരിച്ചു പോയ കാര്യമായിരുന്നു അറിയിക്കാനുണ്ടായിരുന്നത് . !
ഇതിലെ ജമുനാഭായ് എന്നയാൾ വിനായക ദാമോദര സവർക്കറുടെ ഭാര്യയാണ് . മരിക്കുമ്പോൾ ഭർത്താവ് അടുത്തില്ലാതിരുന്ന ഹതഭാഗ്യയായ യശോദയാകട്ടെ വിനായകന്റെ സഹോദരൻ ബാബാറാവു എന്ന ഗണേഷ് ദാമോദർ സവർക്കറുടെ ഭാര്യയും .
കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ച വിനായക സവർക്കറിനും അനുജൻ നാരായൺ സവർക്കറിനും അമ്മയെപ്പോലെ ആയിരുന്നു ജ്യേഷ്ഠന്റെ ഭാര്യ യശോദ . .മക്കളില്ലാതിരുന്ന യശോദയ്ക്ക് ഭർത്താവ് ജയിലിലായ ശേഷം അനുജൻ നാരായൺ സവർക്കറായിരുന്നു സഹായം .എന്നാൽ അദ്ദേഹവും അറസ്റ്റിലായതോടെ അവർ നിരാലംബയായി. പിന്നീട് ഒരു ബന്ധുവിന്റെ വീട്ടിൽ ആയിരുന്നു താമസം.
1910 ൽ ആൻഡമാൻ ജയിലിലായ ഭർത്താവിനെ ഒരു നോക്കു കാണാൻ അന്നു മുതൽ അവർ മുട്ടാത്ത വാതിലുകളില്ല എന്നാൽ 1919 ഏപ്രിൽ 20 ന് ജീവൻ വെടിയുന്നത് വരെ അവർക്കതിന് കഴിഞ്ഞില്ല .
കാണാനുള്ള അനുവാദവുമായി സർക്കാരിന്റെ കത്ത് കിട്ടുന്നത് പിന്നെയും മൂന്നു ദിവസം കഴിഞ്ഞായിരുന്നു.
ഇത് വിനായകറാവുവിന്റെയും ബാബാറാവുവിന്റെയും മാത്രം കഥയല്ല . സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് സായുധ വിപ്ളവത്തിനിറങ്ങിയ മിക്കവരുടേയും അവസ്ഥ ഇതുപോലൊക്കെയായിരുന്നു .












