ചെന്നെ: വനിതാ എസ്.ഐക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി ഇതുപതംഗ മദ്യപസംഘം. തമിഴ്‌നാട്ടിലെ ചെന്നൈയിലുള്ള വാഷെർമെൻപേട്ടിലാണ് സംഭവം. എന്നാൽ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്.ഐക്ക് നേരെ മദ്യപസംഘം അക്രമാസക്തരായത്.
2021 ബാച്ചിലെ എസ്.ഐ ആയ മഹേശ്വരിയാണ് മദ്യപ സംഘത്തിന്റെ അസഭ്യ വർഷത്തിന് ഇരയായത്. ന്യൂവാർഷെർമെൻപേട്ടിലെ ഭൂമി ഈശ്വരൻ കോവിലിന് സമീപമുള്ള എംപിടി മൈതാനത്ത് ചിലർ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹേശ്വരിയും ഹെഡ് കോൺസ്റ്റബിൾ വിജയ് ആനന്ദും അവിടെയെത്തിയത്.
സംഭവസ്ഥലത്ത് ഇരുപതോളം പേർ മൈതാനത്ത് അവരുടെ വാഹനങ്ങളിൽ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. എസ്.ഐ തന്റെ ഫോണിൽ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. തുടർന്ന് ഇവിടെ നിന്ന് പോകണമെന്ന് നിർദേശിച്ചു. ആദ്യം ഒരാളാണ് എസ്.ഐയെ ആക്രമിക്കാൻ ശ്രമിച്ചത്. പിന്നാലെ മറ്റുള്ളവർ കൂടിയെത്തി ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങി. ഇന്നലെ സംഭവം നടന്നെങ്കിലും ഇത്രയും നേരമായിട്ടും ഒരാളെ പോലും പിടികൂടിയിട്ടില്ല. എസ്.ഐ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന്റെ പ്രതികരണം.
Discussion about this post