എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ നിരവധി പേരാണ് ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ട് വന്നത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾക്കും പിന്നീട് വന്ന വിവാദങ്ങൾക്കും പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ വൻകുതിപ്പാണ് ഉണ്ടായത്. 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ഉയർച്ചയാണ് പ്രധാനമന്ത്രിയുടെ ഒറ്റ ലക്ഷദ്വീപ് പോസ്റ്റിലൂടെ ഗൂഗിളിൽ ഉണ്ടായത്.
ഇപ്പോൾ ലക്ഷദ്വീപിനെ തന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർക്കുകയാണെന്ന് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കന്നു. ലക്ഷദ്വീപ്’- എന്നാണ് ഉണ്ണിമുകുന്ദൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് കാഴ്ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ലക്ഷദ്വീപിൽ കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെയും ബീച്ചിൽ പ്രഭാതനടത്തം ആസ്വദിച്ചതിന്റെയും അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം സാഹസികത ആഗ്രഹിക്കുന്നവർ ലക്ഷദ്വീപിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
പോസ്റ്റിന് പിന്നലെ പ്രധാനമന്ത്രിക്കും ഇന്ത്യക്കുമെതിരായ മാലിദ്വീപ് അധിക്ഷേപ പരാമർശങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും ദ്വീപ്സമൂഹത്തിലേക്കുള്ള ആളുകളുടെ താൽപര്യം ഉയർത്തിയിട്ടുണ്ട്. കായിക താരങ്ങളും സിനിമാ താരങ്ങളുമുൾപ്പെടെ പ്രാദേശിക ബീച്ച് ഡെസ്റ്റിനേഷനുകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ തുറന്ന പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ലക്ഷദ്വീപിൽ ബീച്ച് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിനും അവർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതെല്ലാം ലക്ഷദ്വീപിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ച് ഉയർത്താൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post