പത്തനംതിട്ട : ജനുവരി 24 ന് സംസ്ഥാനത്ത് ജീവനക്കാരും അധ്യാപകരും പണിമുടക്കും. സർക്കാർ ജീവനക്കാരുടെ നിലവിൽ ഉണ്ടായിരുന്ന മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ നടപടിക്കെതിരെയാണ് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും ജനുവരി 24ന് പണിമുടക്കുന്നത്.
സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യം തുടരുമ്പോൾ പോലും കോവിഡിന്റെ പശ്ചാത്തലത്തിൽ തടഞ്ഞുവെച്ച ക്ഷാമ ബത്ത,ലീവ് സറണ്ടർ, ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെയും, അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ ജീവനക്കാരെ വഞ്ചിക്കുകയാണ്. കവർന്നെടുത്ത മുഴുവൻ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജില്ലാ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി.
ജില്ലാ കളക്ടറേറ്റിൽ നടന്ന പ്രകടനത്തിന്
ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു. കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഫെറ്റോ ജില്ലാ സെക്രട്ടറി എം. രാജേഷ്, എൻ. ജി. ഒ. സംഘ് ജില്ലാ സെക്രട്ടറി ജി. അനീഷ്,എൻ. റ്റി. യു. സംസ്ഥാന സമിതി അംഗം ജെ. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനിത ജി. നായർ, ജില്ലാ സെക്രട്ടറി ജി. സനൽകുമാർ, എൻ. ജി. ഒ. സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. സി. സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അനുപമ അരവിന്ദ്, ആർ. ആരതി, ജില്ലാ പ്രസിഡന്റ് പി. എം.സന്ധ്യ, ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Discussion about this post