സോൾ : പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവും ദക്ഷിണകൊറിയ നിരോധിച്ചു. ഏതാനും സംഘടനകൾ നീണ്ട കാലങ്ങളായി നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് ഇപ്പോൾ പട്ടിയിറച്ചിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിനായി പട്ടികളെ കൊലപ്പെടുത്തുന്നതും പട്ടിയിറച്ചി കഴിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ബിൽ ദക്ഷിണകൊറിയൻ പാർലമെന്റ് പാസാക്കി. 2027 ൽ ആയിരിക്കും നിയമം പൂർണ്ണമായും പ്രാബല്യത്തിൽ വരിക.
തിങ്കളാഴ്ച നടന്ന ഉഭയകക്ഷി കാർഷിക സമിതിയുടെ അംഗീകാരത്തിന് ശേഷം ഭരണകക്ഷി നിർദ്ദേശിച്ച ബില്ലിന് സിംഗിൾ ചേംബർ പാർലമെന്റിൽ വൻ പിന്തുണയാണ് ലഭിച്ചത്. 208 എംപിമാരുടെ അനുകൂല വോട്ടുകൾ നേടിക്കൊണ്ടാണ് ബിൽ കൊറിയൻ പാർലമെന്റ് പാസാക്കിയത്. രണ്ട് എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
കൊറിയയിൽ വേനൽക്കാലത്ത് ശരീരത്തിന്റെ ശക്തി വർദ്ധിപ്പിക്കാൻ ആയി പരമ്പരാഗതമായി കഴിക്കുന്ന വിഭവമായിരുന്നു ‘ബോഷിൻതാങ്’ എന്ന പട്ടിയിറച്ചി സ്റ്റ്യൂ. എന്നാൽ പുതിയ തലമുറ പട്ടിയിറച്ചിയോട് വലിയ ആഭിമുഖ്യം ഇല്ലാത്തവരാണ്. പുതിയ തലമുറയിലെ മിക്കവരും പട്ടിയെ പ്രിയപ്പെട്ട വളർത്തുമൃഗമായി കണക്കാക്കുന്നതിനാൽ പട്ടിയിറച്ചി രാജ്യത്തെ നിരോധിക്കണമെന്ന് പുതുതലമുറയിലെ യുവാക്കൾ ഏറെക്കാലമായി ആവശ്യമുന്നയിക്കുന്നുണ്ടായിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഭക്ഷണാവശ്യങ്ങൾക്കായി പട്ടിയെ അറുക്കുന്നത് മൂന്ന് വർഷം വരെ തടവോ 30 മില്യൺ വോൺ (23,000 ഡോളർ) വരെ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറുന്നതാണ്.
Discussion about this post