ലക്നൗ: വരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളും, ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി യുപി സർക്കാർ. നഗരത്തിലുടനീളം 1500 സിസിടിവി ക്യാമറകൾ ഉൾപ്പെടെ സജ്ജീകരിച്ചുകൊണ്ടുള്ള ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്) ആണ് അയോദ്ധ്യയിൽ ഒരുക്കിയിരിക്കുന്നത്.
ഫേസ് റെക്കഗനീഷൻ സാദ്ധ്യമാകുന്ന 10715 എഐ ക്യാമറകൾ യെല്ലോ സോൺ ആയി തിരിച്ചിരിക്കുന്ന മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവ ഐടിഎംഎസുമായി ബന്ധിപ്പിച്ച് കൺട്രോൾ റൂമിൽ നിന്നും നിരീക്ഷിക്കും. പ്രദേശത്തെ മുഴുവൻ ഒരേ സ്ഥലത്ത് നിന്നും നിരീക്ഷിക്കുവാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരം ക്രമീകരണങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംഘത്തെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേന പതിവായി പ്രദേശത്ത് പരിശോധന നടത്തും. പ്രതിഷ്ഠാ ചടങ്ങിന് രണ്ടു ദിവസം മുൻപ്, രണ്ട് ക്രൂയിസ് ബോട്ടുകൾ വിന്യസിച്ചുകൊണ്ട് നാവിക നിരീക്ഷണവും ശക്തമാക്കും.
ജനുവരി 27 മുതൽ ഫെബ്രുവരി 15 വരെ അയോദ്ധ്യ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേന ശക്തമായ സുരക്ഷ ഒരുക്കും. ഇതുകൂടാതെ, എല്ലാ ടെന്റ് സിറ്റികളിലും അഗ്നിശമന സേനാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള വ്യക്തികളെ പരിശോധിക്കുന്നതിനായി നഗരത്തിലുടനീളം പോലീസ് പട്രോളിംഗ് ക്രമീകരണങ്ങളും ശക്തമാക്കും. ജനുവരി 20 മുതൽ 22 വരെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൽ നിന്നും ക്ഷണം ലഭിച്ചവർക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശനം അനുവധിക്കൂ. ടെന്റ് സിറ്റിയിൽ 10 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
Discussion about this post