ആലപ്പുഴ : ശ്രീരാമജന്മഭൂമിയായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന ദേവ ചൈതന്യം പകർന്ന അക്ഷതം സ്വീകരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആർഎസ്എസ് പ്രാന്തിയ കാര്യകാരി സദസ്യൻ എ ആർ മോഹനിൽ നിന്നാണ് വെള്ളാപ്പള്ളി നടേശൻ അക്ഷതവും ക്ഷണപത്രികയും ഏറ്റുവാങ്ങിയത്.
ജനുവരി 22ന് അയോദ്ധ്യയിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങ് ഓരോ ഭാരതീയനെ സംബന്ധിച്ചും അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തം ആണെന്ന് അക്ഷതം സ്വീകരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. വ്യക്തിജീവിതത്തിലും കർമ്മപഥത്തിലും മര്യാദ പുരുഷോത്തമനാണ് ശ്രീരാമ ഭഗവാൻ. മതസമന്വയത്തിന്റെ ഉത്തമ പ്രതീകം കൂടിയാണ് അദ്ദേഹം. സരയൂ നദീതീരത്ത് ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടക്കുമ്പോൾ ആ പുണ്യം ഓരോ ജനങ്ങളിലേക്കും എത്തണം. അതിനായി ജനുവരി 22ന് എല്ലാ വിശ്വാസികളും വീടുകളിൽ ദീപം തെളിയിച്ച് പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വസതിയിൽ എത്തിയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകർ അക്ഷതവും രാമക്ഷേത്ര ക്ഷണപത്രികയും കൈമാറിയത്. പ്രാന്തിയ കാര്യകാരി സദസ്യൻ വി മുരളീധരൻ, വിഭാഗ് ശാരീരിക് പ്രമുഖ് എ വി ഷിജു, അയോദ്ധ്യ ജില്ലാ സംയോജക് വി വിനോദ്, ജില്ലാ സഹകാര്യവാഹ് കെ എം മഹേഷ് എന്നിവർ ചേർന്നാണ് വെള്ളാപ്പള്ളി നടേശന് അക്ഷതവും ക്ഷണപത്രികയും സമർപ്പിച്ചത്.
Discussion about this post