ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി സൈമൺ
തിരുവനന്തപുരം: ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മുൻ ക്രൈംബ്രാഞ്ച് എസ്പി കെജി സൈമൺ. ജെസ്നയെ ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല. കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷമാണ് ജെസ്ന പോയതെന്നും കെജി സൈമൺ വ്യക്തമാക്കി.
2018ലാണ് ജെസ്നയെ കാണാതായത്. വീട്ടിൽ നിന്നും ജെസ്ന പോകാൻ ചില കാരണങ്ങളുണ്ട്. എന്നാൽ, അതിനെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പുറത്തു പറയാൻ കഴിയൂ. കുടുംബ പ്രശ്നമോ പ്രേമബന്ധമോ ഒന്നുമല്ല ജെസ്നയുടെ തിരോധാനത്തിന് കാരണം. തിരോധാനത്തിന്റെ കാരണങ്ങളെ കുറിച്ച് സിബിഐക്കും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എട്ട് മാസം മാത്രമാണ് കേസ് അന്വേഷിക്കാൻ സാധിച്ചത്. കേസിന്റെ വിവരങ്ങൾ സിബിഐയോട് പങ്ക് വച്ചിട്ടുണ്ട്. സിബിഐ വൈകാതെ തന്നെ കേസ് തെളിയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജെസ്നയുടെ തിരോധാനത്തിൽ പിതാവിനോ കുടുംബത്തിനോ പങ്കില്ലെന്ന് സിബിഐ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കീപാഡ് ഫോൺ ആയിരുന്നു ജെസ്നക്ക് ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇത് കൊണ്ടു പോയിരുന്നില്ല. ജെസ്നയുടെ ഫോണിലേക്ക് വന്ന കോളുകളെ കുറിച്ച് അന്വേഷിക്കുകയും ജെസ്നയെ വിളിച്ചിട്ടുള്ള കൂട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ജെസ്നയെ തമിഴ്നാട്ടിലും ബാംഗ്ലൂരിലുമെല്ലാം കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. ജെസ്നയെ അവസാനമായി കണ്ടത് ചാത്തൻതറ – കോട്ടയം റൂട്ടിൽ ഓടുന്ന ബസിലാണ്. എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ജെസ്ന പിന്നീട് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് പോയതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് കൃത്യമായ തെളിവുകളില്ല. പിന്നീട് ജെസ്ന എവിടേക്ക് പോയതാണെന്ന് ആർക്കുമറിയില്ല.
Discussion about this post